തൊടുപുഴ: ഇടുക്കിയില്‍ മകനെയും കുടുംബത്തെയും പിതാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനു ശേഷം. ചീനിക്കുഴിയിലാണ് 79 കാരനായ ഹമീദാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന എന്നിവരെ വീടിനു തീയിട്ട് കൊലപ്പെടുത്തിയത്.
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഹമീദിന്റെ പേരില്‍ 72 സെന്റ് സ്ഥലമുണ്ട്. ഇതില്‍ കുറച്ചു ഭാഗം ഫൈസലിന് എഴുതിക്കൊടുത്തു.
പിന്നീട് തന്നെ സംരക്ഷിക്കാത്തതിനാല്‍ ഈ സ്ഥലം തിരികെ നല്‍കാന്‍ ഹമീദ് ആവശ്യപ്പെട്ടു. ഇതിനു ഫൈസല്‍ തയാറായില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഹമീദ് വീടിനു തീയിട്ടത്. ഇവര്‍ തമ്മില്‍ കുറച്ചു കാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
കൂട്ടക്കൊലയ്ക്ക് നേരത്തേതന്നെ ഹമീദ് പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനായി ഇയാള്‍ പെട്രോള്‍ സംഭരിച്ചു വച്ചു. മറ്റുള്ളവരെത്തി തീ അണയ്ക്കാതിരിക്കാന്‍ വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളമടിക്കുന്നതിനുള്ള മോട്ടറിന്റെ കണക്ഷനും വിഛേദിച്ചു.
അടുത്ത വീടുകളിലെ ടാങ്കുകളിലെ വെള്ളവും തുറന്നുവിട്ടശേഷമാണ് ഹമീദ് കൃത്യം നടത്തിയത്.
രാത്രി ഒരു മണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാന്‍ എല്ലാ വാതിലുകളും പുറത്തുനിന്നു പൂട്ടി. കിടക്കയ്ക്കും മറ്റും തീപിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു. വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിലൊരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു.
രാഹുല്‍ എത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. അപ്പോഴും പുറത്തുനിന്നു കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതില്‍ തകര്‍ത്താണ് രാഹുല്‍ അകത്ത് കയറിയത്. ഒടുവില്‍ തീയണച്ച് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ശുചിമുറിയില്‍ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്.