ഈ വാരാന്ത്യത്തിൽ ചോര ചിന്തിയത് ഫിലഡൽഫിയ. ശനിയാഴ്ച രാത്രി വൈകി സൗത്ത് സ്ട്രീറ്റിൽ സെക്കന്റ്, തേർഡ് സ്ട്രീറ്റുകൾക്കിടയിൽ ഉണ്ടായ വെടിവയ്‌പിൽ മൂന്നു പേർ മരിച്ചതായി പൊലിസ് സ്ഥിരീകരിച്ചു. 11 പേർക്കു പരുക്കേറ്റു.
മരിച്ചതിൽ ഒരാൾ 22കാരൻ ആണ്. മറ്റൊന്ന് 25 വയസുള്ള സ്ത്രീ. പരുക്കേറ്റ പലരെയും തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് നീക്കി.
നിരവധി വെടിയൊച്ചകൾ കേട്ടാണ് പൊലിസ് രംഗത്തെത്തിയതെന്നു ഇൻസ്‌പെക്ടർ ഡി എഫ് പേസ് പറഞ്ഞു. ഒട്ടേറെപ്പേർ ജനക്കൂട്ടത്തിലേക്കു വെടി വയ്ക്കുന്നതു കണ്ടു.
വാരാന്ത്യത്തിൽ ഏറെ തിരക്കുള്ള സൗത്ത് സ്ട്രീറ്റിൽ പതിവ് പോലെ കടകളും തെരുവും നിറയെ ഷോപ്പിങ്ങിനെത്തിയ ജനമായിരുന്നു.
ഉച്ചത്തിൽ അലറി വിളിക്കുന്ന ശബ്ദങ്ങൾ കേട്ടുവെന്നു ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഒരു അക്രമിക്കു നേരെ പൊലിസ് നിറയൊഴിച്ചു.
രണ്ടു തോക്കുകൾ സംഭവ സ്ഥലത്തു നിന്നു കിട്ടി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സി സി ടി വി ക്യാമറകൾ പരിശോധിക്കുന്നുണ്ട്.
സംഭവസ്ഥലത്തേക്ക് പോകരുതെന്ന് പൊതു ജനങ്ങളോടു ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെ പൊലിസ് പറഞ്ഞു.