ന്യു യോർക്ക്: യോങ്കേഴ്‌സ് ലിങ്കൺ ഹൈസ്കൂൾ വലെഡിക്റ്റോറിയൻ മലയാളിയായ ആൻലി ജോണിന് അഭിനന്ദനങ്ങൾ. ആൻലി ജോൺ 97.8 ജിപിഎ നേടിയാണ് ഈ വിജയം കൈവരിച്ചത്.
സയൻസ് റിസർച്ചിലെ ഡോ സഗഫായി, ലിവിംഗ് എൻവയോൺമെന്റിലെ യോഹന്നാൻ എന്നിവരായിരുന്നു പ്രിയപ്പെട്ട അധ്യാപകർ. സയൻസ് റിസർച്ച്, ബയോളജി, ലിവിംഗ് എൻവയോൺമെന്റ് എന്നിവയാണ് പ്രിയപ്പെട്ട വിഷയങ്ങൾ. അധ്യാപകരും സയൻസ് ക്ലാസുകളും മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കാനുള്ള ലക്ഷ്യത്തിൽ ഏറെ സഹായിച്ചുവെന്ന് ആൻലി പറഞ്ഞു.
ഇതോടൊപ്പം ആൻലി അഞ്ച് ഓണേഴ്‌സ് കോഴ്‌സുകളും നാല് എപി കോഴ്‌സുകളും ഏഴ് വെസ്റ്റ്ചെസ്റ്റർ കമ്മ്യൂണിറ്റി കോളേജ് ജമ്പ്‌സ്റ്റാർട്ട് പ്രോഗ്രാമും പൂർത്തിയാക്കി. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. എൽഎച്ച്എസ് പർപ്പിൾ ഗാർഡിയൻ മെന്റൽ ഹെൽത്ത് അവയർനസ് ക്ലബ് ഉൾപ്പെടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു. ‘മെന്റൽ ഹെൽത്ത് അവയർനസ് ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൻലി പറഞ്ഞു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നിയന്ത്രിച്ചത് ആൻലിയാണ്. ‘അത് എന്നെയും മറ്റുള്ളവരെയും സഹായിച്ചു.’
കൂടാതെ ഒരു YPIE (Yonkers Partners In Education)) സ്കോളറും ആയിരുന്നു.
ഉപരിപഠനത്തിന് 45 കോളേജുകളിൽ അപേക്ഷിച്ചു. 2017-ൽ മാത്രം അമേരിക്കയിലെത്തിയതിനാൽ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ ഗൈഡൻസ് നൽകാനായില്ല. YPIE ഒരു വലിയ സഹായമാണ് ചെയ്തത്.
യോങ്കേഴ്‌സിലെ സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിലെ സജീവാംഗമായ ആൻലി ബെസാക്കിലെ സാറാ ലോറൻസ് കോളേജ് സെന്റർ ഫോർ ദി അർബൻ റിവറിൽ സമ്മർ ഇന്റേൺഷിപ്പും ചെയ്‌തു
മികച്ച ഗായികയുമാണ് ആൻലി. ഇന്ത്യയിൽ ഗ്രാൻഡ് മദറുമൊത്ത് പാടിയിരുന്നു. സ്‌കൂളിലും ഒരു കച്ചേരിയിൽ പാടി.
നാഷണൽ ഓണേഴ്‌സ് സൊസൈറ്റി അംഗമെന്ന നിലയിൽ കോളജ് അപേക്ഷക്ക് ഫീസ് വേണ്ട. ഇത് പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച കോളജ്, കോഴ്‌സ് എന്നിവ കണ്ടെത്താനാണ് കൂടുതൽ അപേക്ഷകൾ അയച്ചത്.
ഒടുവിൽ പെൻസിൽവാനിയയിലെ ലി ഹൈ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ തീരുമാനിച്ചു. ഫിസിഷ്യൻ അസിസ്റ്റന്റാകാൻ ബയോളജിയിൽ ബിരുദം നേടുകയാണ് ലക്‌ഷ്യം. കാമ്പസ് സന്ദർശിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് ആൻലി. എല്ലാവരും വളരെ നല്ല പെരുമാറ്റം. അവിടെ ഒരു പ്രീ-ഹെൽത്ത് പ്രോഗ്രാമും ഉണ്ട്. മികച്ച സ്കോളർഷിപ്പും ലഭിച്ചു.
ലിങ്കൺ ഹൈസ്കൂളിൽ അധ്യാപകരും സ്റ്റാഫും അഡ്മിനിസ്ട്രേഷനും വളരെ പിന്തുണയും കരുതലും ഉള്ളവരാണെന്ന് ആൻലി സാക്ഷ്യപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വലിയ അവസരങ്ങൾ അവർ നൽകുന്നു. വിദ്യാർത്ഥികളുടെ ഉന്നമാനത്തിനുള്ള നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. ഏറെ സ്നേഹമുണ്ട് സ്‌കൂളിനോടും അധ്യാപരോടും.
കേരളത്തിലും ക്ലാസ്സിൽ ഒന്നാമത്തായിരുന്നു ആൻലി. ക്ലാസിൽ നന്നായി ശ്രദ്ധിച്ചു. തനിക്ക് മെച്ചപ്പെട്ട ഭാവി എന്ന ലക്ഷ്യവുമായാണ് മാതാപിതാക്കൾ ഇവിടെയെത്തിയത്. അവരെ നിരാശരാക്കില്ല. ഇവിടെ വന്നപ്പോൾ ഇംഗ്ലീഷ് അറിയില്ലായിരുന്നു. അത് പഠിച്ചു പ്രാവീണ്യം നേടി.
വിദ്യാർത്ഥികൾക്കു ആൻലിയുടെ ഉപദേശം ഇതാണ് , ‘നിങ്ങൾ ആഗ്രഹിച്ച പ്രകാരമുള്ള ജീവിതം എത്തിപ്പിടിക്കാൻ ഇനിയും അവസരം വൈകിയിട്ടില്ല.’
കൊല്ലം കൊച്ചുകിഴക്കേതിൽ ജോൺ ജേക്കബും മിനി ജോണും മാതാപിതാക്കളാണ്. ആഷ് ലി ജോൺ ഏക സഹോദരിയാണ്