തിരുവനന്തപുരം: പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നു വീഴുമ്ബോള്‍ ആ ജാള്യത തീര്‍ക്കാനാണ് മന്ത്രി റിയാസ് കേന്ദ്രത്തിന്റെയും ദേശീയ പാതയുടെയും മെക്കിട്ടു കയറുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.
മുരളീധരന്‍. അതിലൂടെ കേളത്തിലെ ജനങ്ങള്‍ പി.ഡബ്ല്യു.ഡി റോഡുകളുടെ അവസ്ഥയെ കുറിച്ച് മറന്നുപോകുമെന്ന് കരുതുന്നുണ്ടെങ്കില്‍ വെറുതെയാണെന്നും മുരളീധരന്‍ പറഞ്ഞു.
മന്ത്രി വിമാന യാത്ര ഒഴിവാക്കി ഇടക്കൊക്കെ റോഡിലൂടെ യാത്ര ചെയ്യണം. അപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും അടക്കമുള്ള നഗരങ്ങളില്‍ പി.ഡബ്ല്യു.ഡി റോഡുകളുടെ സ്ഥിതി എന്താണെന്നും സാധാരണക്കാരന്‍ എത്രമാത്രം ബുദ്ധിമുട്ട് സഹിക്കുന്നുവെന്നും അദ്ദേഹത്തിന് മനസിലാകും.
ദേശീയ പാതയില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് പരിഹരിക്കും. സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുത്.
താന്‍ വാര്‍ത്താസമ്മേളനങ്ങള്‍ കൂടുതല്‍ നടത്തുന്നുവെന്നാണ് റിയാസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരാളുണ്ട്. അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴി ദേശീയ പാതയില്‍ ഇല്ല.
കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശങ്ങളാണ് തന്നത്. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തവന്നപ്പോള്‍ മാധ്യമങ്ങളെ നേരിടാകാനാതെ ഒളിച്ചോടിയതോടെയാണ് വാര്‍ത്താസമ്മേളനങ്ങള്‍ നിന്നത്. അതുകൊണ്ട് വാര്‍ത്താസമ്മേളനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വീട്ടിലിരിക്കുന്ന ആളോട് ആദ്യം പറയണം.
പ്രതികരണം ആരാഞ്ഞവരോട് വന്നോളു കാണാം എന്നാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെപ്പോലെ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറയുന്ന ശീലം ഇല്ല. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ ഇനിയും കാണും അതില്‍ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍ പണിപൂര്‍ത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. ദേശീയപാതയിലെ കുഴികളെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍ കുഴി ദേശീയപാതയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് മറുപടിയായാണ് വി. മുരളീധരന്‍ രംഗത്തെത്തിയത്.