അമ്ബലപ്പുഴ: നാലുപതിറ്റാണ്ടോളം നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന മുസ്തഫയുടെ ബാങ്കൊലി ശബ്ദം നിലച്ചു. കമ്ബിവളപ്പ് നിവാസികള്‍ക്ക് അഞ്ചുനേരവും നമസ്കാരസമയം അറിയിച്ചിരുന്നത് അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് സീതുപാറലില്‍ മുസ്തഫ (95)യായിരുന്നു.
ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട കാക്കാഴം കമ്ബിവളപ്പ് പ്രദേശത്ത് 1979ലാണ് മദ്റസയും പിന്നീട് പള്ളിയും നിര്‍മിക്കുന്നത്. പ്രദേശത്തെ മുസ്ലിം കുട്ടികള്‍ക്ക് മതപഠനത്തിനായി തോടുകളടക്കമുള്ള ജലാശയങ്ങള്‍ താണ്ടി ഏറെ ദൂരം പോകേണ്ടി വന്നിരുന്ന ദുരവസ്ഥയിലാണ് മുസ്തഫ അടക്കം പ്രദേശത്തെ സാധാരണക്കാരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുമിച്ചുകൂടി മദ്റസത്തുല്‍ ഖാദിരിയ്യ എന്ന പേരില്‍ മദ്റസ നിര്‍മിക്കുന്നത്.
വൈകാതെ തന്നെ മദ്റസയോട് ചേര്‍ന്ന് പള്ളിയും നിര്‍മിച്ചു. പള്ളി നിര്‍മാണ സംഘത്തിലൊരാളായിരുന്ന ഇദ്ദേഹം തുടക്കം മുതല്‍ ബാങ്കുവിളി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ഒരിക്കല്‍ പോലും പ്രതിഫലവും വാങ്ങിയിരുന്നില്ല. ആദ്യനാളുകളില്‍ ബാങ്കുവിളിക്കായി മൈക്കോ മറ്റു സംവിധാനങ്ങളോ പള്ളിയില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ പള്ളിയുടെ കട്ടളപ്പടിയില്‍നിന്ന് അത്യുച്ചത്തിലായിരുന്നു ബാങ്കുവിളി.
പള്ളി പരിപാലിക്കുന്നതിലും മുന്നില്‍ തന്നെയായിരുന്നു മുസ്തഫ. കൂലിപ്പണിക്കാരനായിരുന്നെങ്കിലും അഞ്ചുനേരവും കൃത്യമായെത്തി ബാങ്കുവിളിക്കുന്ന കാര്യത്തില്‍ ഒരു മുടക്കവും വരുത്തിയില്ല. കാലവര്‍ഷത്തില്‍ പള്ളിയടക്കം പ്രദേശം വെള്ളക്കെട്ടിലാകുമ്ബോഴും സുബ്ഹ് ബാങ്കുവിളിക്കാനായി പുലര്‍ച്ച രണ്ടോടെ വെള്ളക്കെട്ടുകള്‍ താണ്ടി പള്ളിയിലെത്തുന്ന ഇദ്ദേഹം കുളിച്ച് തഹ്‌ജുദ് നമസ്കരിച്ച് ദിക്റുകളും സ്വലാത്തുകളുമുരുവിട്ട് സുബ്ഹിന്റെ സമയം വരെ ഉറങ്ങാതെ ഇരിക്കും.
പഴയ കാലത്ത് പള്ളിയിലെത്താന്‍ റോഡുകളും സുഗമമായ വഴികളോ ഉണ്ടായിരുന്നില്ല. 30ഓളം മീറ്റര്‍ വരുന്ന ഒരു തോട് നീന്തിക്കടന്നാണ് മുസ്തഫ പാതിരാത്രി പള്ളിയിലെത്തിയിരുന്നത്.പതിറ്റാണ്ടുകളായി മുടങ്ങാതെ ബാങ്കുവിളിച്ചിരുന്ന ഇദ്ദേഹം പ്രായം സമ്മാനിച്ച അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി പള്ളിയിലെത്തിയിരുന്നില്ല.
മുസ്തഫയുടെ മരണവാര്‍ത്തയറിഞ്ഞ് ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് എത്തിയത്. തിങ്കളാഴ്ച കാക്കാഴം മുഹ്യിദ്ദീന്‍ ജുമാമസ്ജിദില്‍ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് നിരവധിയാളുകളാണ് പള്ളിയില്‍ ഒരുമിച്ചു കൂടിയത്.