ലഖ്നോ: യു.പിയില്‍ സഹോദരിമാരായ ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ കുടുംബാംഗങ്ങളുടെ വാദങ്ങള്‍ തള്ളി പൊലീസ്.
പെണ്‍കുട്ടികള്‍ പ്രതികളുടെ കൂടെ സ്വന്തം താല്‍പര്യപ്രകാരം ഇറങ്ങിപ്പോവുകയായിരുന്നെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍, പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം വ്യക്തമാക്കിയത്.
പൂനം (15), മനീഷ (17) എന്നീ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ചേത്റാം ഗൗതം, സുഹൈല്‍, ജുനൈദ്, ഹഫീസുല്‍ റഹ്മാന്‍, കരീമുദ്ദീന്‍, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നാല് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തത്. രണ്ട് പേര്‍ ഇവരെ സഹായിക്കുകയായിരുന്നു.
പ്രതികളായ സുഹൈല്‍, ജുനൈദ് എന്നിവരുമായി പെണ്‍കുട്ടികള്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് അവകാശപ്പെടുന്നു. പെണ്‍കുട്ടികള്‍ വിവാഹത്തിന് വിസമ്മതിച്ചതോടെ കരിമ്ബിന്‍പാടത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ പറഞ്ഞു.
എന്നാല്‍, പൊലീസ് വാദങ്ങള്‍ തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ബുധനാഴ്ച ഉച്ചക്ക് ശേഷം വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ മര്‍ദിച്ച ശേഷമാണ് പെണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നുള്ള തിരച്ചിലിലാണ് മൂന്ന് മണിക്കൂറിന് ശേഷം കരിമ്ബിന്‍പാടത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കുട്ടികളെ കണ്ടത്. പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് മുമ്ബ് തങ്ങളെ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുകയാണ്.