Thursday, May 2, 2024
HomeIndiaഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ മുസ്ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയില്‍ പങ്കുണ്ടെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജാര്‍.

വിശ്വഹിന്ദു പരിഷത്ത് ഞായറാഴ്ച വിരാട് ഹിന്ദു സഭ എന്ന പേരില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. മുസ്‍ലിംകള്‍ക്കെതിരെ കൊലവിളി പ്രസം​ഗം നടന്ന പരിപാടിയുടെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിലാണ് എം.എല്‍.എ ഡല്‍ഹി വംശഹത്യയിലെ പങ്കിനെ കുറിച്ച്‌ പറയുന്നത്. ലോണിയിലെ എം.എല്‍.എയാണ് നന്ദ കിഷോര്‍ ഗുര്‍ജാര്‍.

‘നമ്മള്‍ ആരെയും ഉപദ്രവിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും നമ്മുടെ സഹോദരിമാരെയോ അമ്മമാരെയോ ഉപദ്രവിച്ചാല്‍ അവരെ നമ്മള്‍ വെറുതെവിടില്ല. ഡല്‍ഹിയില്‍ മുമ്ബ് കലാപമുണ്ടായത് സി.എ.എ സമരത്തെ തുടര്‍ന്നാണ്. ആ സമയത്ത് ഈ ജിഹാദികള്‍ ഹിന്ദുക്കളെ കൊല്ലാന്‍ തുടങ്ങി. നിങ്ങള്‍ അവിടെയുണ്ടായിരുന്നല്ലോ. നിങ്ങളാണ് ഞങ്ങളെ അകത്ത് കടത്തിയത്. രണ്ടരലക്ഷം പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നെന്നാണ് നമുക്കെതിരെ ആരോപണമുള്ളത്. നമ്മള്‍ അവര്‍ക്ക് വിശദീകരണം നല്‍കാനാണ് പോയത്. എന്നാല്‍, ജിഹാദികളെ കൊന്നതിന് പൊലീസ് നമുക്കെതിരെ കേസെടുത്തു. ജിഹാദികളെ നമ്മള്‍ കൊല്ലും. എപ്പോഴും അങ്ങനെ ചെയ്യും’ -നന്ദ കിഷോര്‍ ഗുര്‍ജാര്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഞായറാഴ്ച ഡല്‍ഹിയില്‍ വി.എച്ച്‌.പി സംഘടിപ്പിച്ച വിരാട് ഹിന്ദു സഭയില്‍ മുസ്ലിംകള്‍ക്കെതിരെ കൊലവിളി പ്രസംഗങ്ങളാണുയര്‍ന്നത്. മുസ്ലിംകളെ സമ്ബൂര്‍ണമായി ബഹിഷ്കരിക്കാന്‍ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ ആഹ്വാനം ചെയ്തത് വിവാദമായിരിക്കുകയാണ്.

മനീഷ് എന്ന യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സാജിദ്, ആലം, ബിലാല്‍, ഫൈസാന്‍, മൊഹ്സിന്‍, ഷാക്കിര്‍ എന്നിവരെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാതെ നോക്കണമെന്ന് നന്ദ കിഷോര്‍ ഗുര്‍ജാര്‍ പ്രസംഗത്തില്‍ പറയുന്നു. അടുത്ത പദ്ധതിയുടെ ഭാഗമായി അരലക്ഷം പേരെ ലോണിയില്‍ നിന്ന് നമ്മള്‍ കൊണ്ടുവരും. അതൊരു വലിയ കാര്യമല്ല. അത്രയും പേര്‍ നിങ്ങള്‍ക്കായി വരും. എപ്പോള്‍ ആവശ്യമുണ്ടെങ്കിലും വരും -എം.എല്‍.എ പ്രസംഗത്തില്‍ പറയുന്നു.

മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിങ് വര്‍മയുടെ വിദ്വേഷ പ്രസംഗം. ‘ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന അവരില്‍നിന്ന് പച്ചക്കറികള്‍ വാങ്ങരുത്. അവരുടെ മത്സ്യ-മാംസ കടകള്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ അടച്ചുപൂട്ടിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെടണം. അവര്‍ക്ക് ഒരു ജോലിയും നല്‍കരുത്. അവരുടെ തല നേരെയാക്കണമെങ്കില്‍ എവിടെ കണ്ടാലും സമ്ബൂര്‍ണമായി ബഹിഷ്കരിക്കുക മാത്രമാണ് പ്രതിവിധി’ -ബി.ജെ.പി എം.പി പ്രസംഗത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular