അമേരിക്കൻ ജനാധിപത്യം ഭദ്രമാണെന്നു ഇടക്കാല തിരഞ്ഞെടുപ്പ് തെളിയിച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെട്ടു. ഫലങ്ങൾ വന്നു തുടങ്ങിയ ശേഷം ആദ്യമായി ബുധനാഴ്ച മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് ഡെമോക്രറ്റുകൾ കൈവരിച്ച നേട്ടങ്ങളിൽ അഭിമാനം കൊണ്ടു.
“നല്ലൊരു ദിവസമായിരുന്നു,” ബൈഡൻ പറഞ്ഞു. “കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ ജനാധിപത്യം പരീക്ഷണങ്ങൾ നേരിട്ടു. എന്നാൽ അമേരിക്കൻ ജനത അവരുടെ വോട്ടിൽ തെളിയിച്ചത് നമ്മുടെ ജനാധിപത്യം ഭദ്രമാണ് എന്നാണ്.
“മാധ്യമങ്ങളും രാഷ്ട്രീയ പണ്ഡിതന്മാരും വമ്പൻ ചുവപ്പു തരംഗം വരുന്നുവെന്നു പറഞ്ഞു. അതുണ്ടായില്ല.”
അതേ സമയം, വോട്ടർമാരുടെ നിരാശയും താൻ കാണുന്നുണ്ടെന്നു 54 മിനിറ്റ് നീണ്ട മാധ്യമസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരുത്തലുകൾ ആവശ്യമാണോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. “നമ്മൾ ചെയ്യുന്നത് എന്താണെന്നു ജനങ്ങൾ മനസിലാക്കുന്നുണ്ട്. കൂടുതൽ മനസിലാക്കുമ്പോൾ കൂടുതൽ പിന്തുണ ഉണ്ടാവും.”
വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, അടുത്ത വർഷം തീരുമാനിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പ്രഥമ വനിത ജില്ല ബൈഡനെ സാക്ഷി നിർത്തി അദ്ദേഹം പറഞ്ഞു: “അതൊരു കുടുംബ തീരുമാനവും ആയിരിക്കും.”
പുത്രൻ ഹണ്ടർ ബൈഡനെ കുറിച്ച് റിപ്പബ്ലിക്കൻ അന്വേഷണം ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ അതൊരു തമാശയല്ലേ എന്നായിരുന്നു പ്രതികരണം.
ഡെമോക്രാറ്റുകൾക്കു കരുത്തുകാട്ടാൻ കഴിഞ്ഞുവെന്നു ബൈഡൻ അവകാശപ്പെട്ടു. “കഴിഞ്ഞ 40 വർഷത്തിനിടയിൽ പ്രസിഡന്റുമാർക്കു നഷ്ടപ്പെട്ട ഹൗസ് സീറ്റുകളിൽ ഏറ്റവും കുറവായിരുന്നു ഇക്കുറി. 1986നു ശേഷം ഇടക്കാല തിരഞ്ഞെടുപ്പിൽ ഗവർണർമാർ കൊയ്ത നേട്ടങ്ങൾ ഏറ്റവും മികച്ചതായി.
റിപ്പബ്ലിക്കൻ പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണ്. “പക്ഷെ തിരഞ്ഞെടുപ്പിന്റെ സന്ദേശം അവർ മനസിലാക്കണം. എന്നോടു സഹകരിക്കാൻ അവരും തയാറാവണം.”