നാല് പതിറ്റാണ്ടിൽ ആദ്യമായി മിഷിഗൺ സംസ്ഥാന സെനറ്റ് ഡമോക്രാറ്റുകൾ പിടിച്ചപ്പോൾ ഇന്ത്യൻ അമേരിക്കൻ റെപ്. പദ്‌മ കുപ്പ ഒൻപതാം ഡിസ്‌ട്രിക്ടിൽ പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ അസംബ്ലി അംഗം മൈക്കൽ വെബ്ബർ 800ൽ താഴെ വോട്ടുൾക്കാണ് വിജയിച്ചത്.
വെബ്ബർ 50.4% വോട്ടും കുപ്പ 49.6% വോട്ടും നേടിയെന്നാണ് 99% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കിട്ടുന്ന വിവരം. ഇരുവരും മാറി മാറി ലീഡ് എടുത്തിരുന്നു.
2019 ജനുവരി മുതൽ ഹൗസ് അംഗമായിരുന്ന കുപ്പ (57) ഇക്കുറി സെനറ്റിലേക്കാണു മത്സരിച്ചത്. ആദ്യ ഇന്ത്യൻ അമേരിക്കനും ഹിന്ദുവും ആയിരുന്നു അവർ ഹൗസിൽ.
ഹിന്ദുത്വ അനുകൂലി എന്ന് പറഞ്ഞു മുസ്ലിം സംഘടനകൾ അവർക്കെതിരെ ശക്തമായി രംഗത്തു വന്നു . ഗർഭഛിദ്ര അവകാശമാണ് അവർ ഉയർത്തിപ്പിടിച്ച വിഷയങ്ങളിൽ ഒന്ന്.
സംസ്ഥാനത്തു ഡെമോക്രാറ്റുകൾ സെനറ്റും ഹൗസും ഒന്നിച്ചു പിടിക്കുന്നത് 1980 കളുടെ ആദ്യ വർഷങ്ങൾക്കു ശേഷം ഇതാദ്യമാണ്. നിർണയകമായ 10 സീറ്റുകളിൽ ഏഴും അവർ പിടിച്ചു. സെനറ്റിൽ 20-18 ഭൂരിപക്ഷം. ഹൗസിൽ 56-54. വീണ്ടും ജയിച്ച ഗവര്ണര് ഗ്രെച്ചെൻ വിറ്റ്മാർക്കു മികച്ച കാലാവസ്ഥ.