ദോഷഫലമുണ്ടാക്കുന്ന വാക്കുകൾ ഒഴിവാക്കണമെന്നു സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി നിർദേശം നൽകി. മാർഗ നിർദേശങ്ങൾ നൽകുന്ന ഓൺലൈൻ ഗയ്‌ഡിൽ ‘അമേരിക്കൻ’ എന്നത് അനുചിത വാക്കാണെന്നും പറയുന്നുണ്ട്.
വംശവെറി, അക്രമം, വിവേചനം ഇതിനൊക്കെ കാരണമാവുന്ന വാക്കുകൾക്കെതിരെ വാഴ്സിറ്റി ജാഗ്രത നിർദേശിക്കുന്നു. സ്റ്റാൻഫോഡ് വെബ്സൈറ്റുകളിലും കോഡിലും ഈ വാക്കുകൾ ഒഴിവാക്കണം.
‘കൃത്യതയില്ലാത്ത വാക്കുകൾ’ എന്ന വിഭാഗത്തിലാണ് ‘അമേരിക്കൻ’ അനുചിതമാണെന്നു പറയുന്നത്. “അമേരിക്കൻ എന്ന വാക്ക് പൊതുവെ യുഎസിലുള്ള ആളുകളെയാണു സൂചിപ്പിക്കുന്നത്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാന രാജ്യം യുഎസ് ആണ് എന്ന ചിന്താഗതിയാണ് അതിനു പിന്നിൽ. എന്നാൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ തെക്കും വടക്കുമായി 42 രാജ്യങ്ങളുണ്ട്.
“അതു കൊണ്ട് അമേരിക്കൻ എന്നതിനു പകരം യുഎസ് പൗരൻ എന്ന് ഉപയോഗിക്കണം.”
പൗരത്വം തേടി വരുന്നവർ അതു ലഭിക്കുന്നതു വരെ പൗരന്മാരല്ല, അഭയാർഥികളാണ്. അതു കൊണ്ട് അവരെ സൂചിപ്പിക്കുമ്പോൾ പൗരത്വം ഇല്ലാത്ത ആൾ എന്ന അർഥത്തിൽ person who has immigrated എന്നോ non-citizen എന്നോ പറയാം.
പതിമൂന്നു പേജുള്ള പട്ടികയിൽ വംശവെറി സൂചിപ്പിക്കുന്ന വാക്കുകൾ എടുത്തു പറയുന്നു. കറുത്ത വർഗക്കാർ, ആദിമ നിവാസികൾ, വീൽചെയർ ഉപയോഗിക്കുന്നവർ, സ്വവർഗാനുരാഗികൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ അതിൽ വരും. “നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു പഠിപ്പിക്കാനാണ് ഈ പട്ടിക. ഭാഷ പലരെയും പല തരത്തിലാണ് ബാധിക്കുന്നത്. ചില വാക്കുകളുടെ ദോഷഫലങ്ങൾ മനസ്സിലാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്.
“അനൗപചാരികമായി ഉപയോഗിക്കുന്ന വാക്കുകൾ ഇവിടെ വിഷയമല്ല.”
പട്ടികയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ മാർഗ നിർദേശങ്ങൾ വാഴ്സിറ്റിക്കുള്ളിൽ ഉപയോഗിക്കാൻ മാത്രമാണെന്നു അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡീ മൊസ്റ്റോഫി ചൂണ്ടിക്കാട്ടി.