ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎല്‍എ റാംനിവാസ് റാവത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഷിയോപൂരില്‍ വച്ച് നടന്ന ചടങ്ങിലായിരുന്നു പാർട്ടി പ്രവേശനം. മേയർ ശാരദ സോളങ്കിയും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേർന്നു.
വിജയ്പൂരില്‍ നിന്ന് കഴിഞ്ഞ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് റാംനിവാസ് റാവത്ത്. 1990, 1993, 2003, 2008, 2013 എന്നീ വർഷങ്ങളിലാണ് റാവത്ത് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1998ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബാബുലാല്‍ മെവ്‌റയോട് 6,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
2018ല്‍ നടന്ന വോട്ടെടുപ്പിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച റാവത്തിന് വിജയം കാണാനായില്ല. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ നരേന്ദ്രസിങ് തോമറിനോട് റാവത്ത് പരാജയപ്പെട്ടിരുന്നു. മൊറേനയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്.