വിർജീനിയ സംസ്ഥാനത്തെ ചില പബ്ലിക്-പ്രൈവറ്റ് സ്കൂളുകൾ ചില വിദ്യാർഥികളുടെ നാഷണൽ മെറിറ്റ് അവാർഡുകൾ തടഞ്ഞു വച്ചതു വലിയ വിവാദമായി വളരുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ പെട്ട നിരവധി കുട്ടികളും മികച്ച നിലവാരമുള്ളവർ എന്ന നിലയ്ക്ക് ഇരകളായതിനാൽ അന്വേഷണം ആരംഭിച്ചതിൽ സമൂഹം അധികൃതരോട് നന്ദി പറഞ്ഞു.
വിദ്യാർഥികളുടെ മാതാ പിതാക്കൾ പറയുന്നത് 2022 സെപ്റ്റംബറിൽ തയാറാക്കിയ കത്തുകൾ ഇരുനൂറിലേറെ കുട്ടികൾക്കു തോമസ് ജെഫേഴ്സൺ ഹൈ സ്കൂൾ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി അയച്ചത് 2022 നവംബർ 21 നാണ് എന്നാണ്. അപ്പോഴേക്ക് കോളജ് സ്കോളർഷിപ് അപേക്ഷകൾ അയക്കാനുള്ള തീയതി കഴിഞ്ഞു.
ഇൻഡിപെൻഡന്റ് വിമൻസ് നെറ്റ്‌വർക്ക് സീനിയർ ഫെലോ അസ്ര നസ്രാണി പറഞ്ഞു: “വിദ്യാഭ്യാസ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മറ്റും ഇന്ത്യക്കാർക്കും ദക്ഷിണേഷ്യക്കാർക്കും എതിരെ ഉന്നം വയ്ക്കുകയാണ്. ഞങ്ങളെ തുടച്ചു നീക്കാനാണ് അവരുടെ ശ്രമം.”
ജനുവരി 3 നു വിർജീനിയ ഗവർണർ ഗ്ലെൻ യുങ്ക്കിൻ അറ്റോണി ജനറൽ ജയ്‌സൺ മിയറസിന് അയച്ച കത്തിൽ തന്റെ ആശങ്ക അറിയിച്ചിരുന്നു. നാഷണൽ മെറിറ്റ് അവാർഡുകൾ ചില കുട്ടികളിൽ നിന്നു തടഞ്ഞു വച്ച വാർത്ത തന്നെ ഞെട്ടിച്ചെന്നു അദ്ദേഹം പറഞ്ഞു. കോളജ് സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കാനുള്ള തീയതി വരെ അവ തടഞ്ഞു വച്ച് എന്നതു ചൂണ്ടിക്കാട്ടി, കുട്ടികളുടെയും മാതാപിതാക്കളുടെയും പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഉടൻ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 4 നു ഫെയർഫാക്സ് കൗണ്ടി പബ്ലിക് സ്കൂൾസ് (എഫ് സി പി എസ്), ജെഫേഴ്സൺ ഹൈ സ്കൂൾ എന്നിവയ്ക്കു എതിരെ മിയറസ് പൗരാവകാശ അന്വേഷണം ആരംഭിച്ചു. അവാർഡുകൾ തടഞ്ഞു വച്ചതിനു പുറമെ ജെഫേഴ്സൺ ഹൈ സ്കൂളിന്റെ വിവാദമായ 2020 ലെ പ്രവേശന നയത്തെ കുറിച്ചും അന്വേഷണമുണ്ട്.
അതെ തുടർന്ന് ലാങ്‌ലി ഹൈ സ്കൂൾ, വെസ്റ്ഫീൽഡ് ഹൈ സ്കൂൾ എന്നീ ഫെയർഫാക്സ് സ്കൂളുകൾ അവാർഡുകൾ തടഞ്ഞു വച്ചു എന്ന് സ്വയം സമ്മതിച്ചിട്ടുണ്ട്. ജെഫേഴ്സൺ ഹൈ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ മൈക്കൽ റീഡിന് ജനുവരി 9 നു അയച്ച കത്തിൽ, പൗരാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണം വിപുലമാക്കുന്നു എന്ന് മിയറസ് പറയുന്നു.
കാലതാമസം വന്നത് മാനുഷികമായ തെറ്റു കൊണ്ടു മാത്രമാണെന്നു റീഡ് വാദിക്കുന്നു.