Monday, May 20, 2024
HomeKeralaകേരളത്തില്‍ ആരും എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്ന് കെപിസിസി പ്രസിഡന്റ്

കേരളത്തില്‍ ആരും എവിടെവച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണെന്ന് കെപിസിസി പ്രസിഡന്റ്

ആരും എവിടെ വച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാന്‍ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വര്‍ഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും മുന്നിലേക്ക് വരുന്നത്. താനൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ 22 ജീവനുകള്‍ കവര്‍ന്നെടുത്തതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. ഇപ്പോള്‍ ഇതാ 23 വയസ്സ് മാത്രം പ്രായമുള്ള ഒരു വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.
കേരളം എങ്ങോട്ടാണ് പോകുന്നത് ? ലഹരി മാഫിയയും ഗുണ്ടാ സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ് .ഇവരെ നിയന്ത്രിക്കുവാന്‍ കഴിയാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വര്‍ഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുന്നു.

ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാള്‍ ഒരു അദ്ധ്യാപകന്‍ കൂടിയാണ് .നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടര്‍ന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി -ഗുണ്ടാ സംഘങ്ങളെ വളര്‍ത്തിയതില്‍ സിപിഎമ്മിനും പിണറായി വിജയന്റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.
യുഡിഎഫ് ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്റെ ഭരണത്തിലൂടെ കേരളത്തില്‍ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിച്ചാല്‍ മാത്രം പോരാ വിജയന്‍ , അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം.

ആരും എവിടെ വെച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു .ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.സംസ്ഥാനത്തുടനീളം ലഹരി മരുന്നു വ്യാപാരത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ട്.
സുരക്ഷിതമായി ജോലി ചെയ്യാന്‍ പോലുമുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു.ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ല.

അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ആ പെണ്‍കുട്ടിക്ക് കുത്തേറ്റത്.വന്ദനയ്ക്ക് ‘അക്രമത്തെ തടയാനുള്ള എക്സ്പീരിയന്‍സ് ‘ ഇല്ല എന്ന് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതായി മാധ്യമങ്ങള്‍ പറയുന്നു.അത് ശരിയെങ്കില്‍ അത്തരം വിവരക്കേടുകള്‍ക്ക് രാഷ്ട്രീയ കേരളം ആരോഗ്യമന്ത്രിക്ക് ഉചിതമായ മറുപടി കൊടുക്കണം.
അടിമുടി പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയെ ന്യായീകരിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാണിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular