തൃശൂര്‍ : ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച വന്ദേഭാരത് ‘ഹൈസ്പീഡ്’ ട്രെയിനും മോദി സര്‍ക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പ്.
400 വന്ദേഭാരത് ട്രെയിനുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഓടുന്നത് 18 എണ്ണം മാത്രം. ദക്ഷിണ റെയില്‍വേയില്‍ സര്‍വീസ് നടത്തുന്നത് ആകെ മൂന്നെണ്ണം. ചെന്നൈ– മൈസൂരു, ചെന്നൈ– കോയമ്ബത്തൂര്‍, കാസര്‍കോട്– തിരുവനന്തപുരം എന്നീ റൂട്ടിലാണ് സര്‍വീസ്. പി-18 എന്ന് പേരിട്ട വന്ദേഭാരത് ട്രെയിനുകള്‍ ഇനി പുതിയത് ഇറങ്ങുമോ എന്ന സംശയവും റെയില്‍വേ വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നു.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത്. നേരത്തേ സ്പെയര്‍പാര്‍ട്സുകള്‍ പുറത്തുനിന്ന് വാങ്ങി ചെന്നൈ കോച്ച്‌ഫാക്ടറി സ്വന്തമായാണ് വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സ്വകാര്യവ്യക്തികള്‍ക്ക് പുറം കരാര്‍ നല്‍കി അവര്‍ നേരിട്ട് സ്പെയര്‍പാര്‍ട്സുകള്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിനായി കരാറെടുത്ത കമ്ബനികള്‍ക്ക് കോച്ച് ഫാക്ടറിയില്‍ സ്ഥലം അനുവദിക്കുകയും ചെയ്തു. വന്ദേഭാരത് കോച്ചുകളുടെ അറ്റകുറ്റപ്പണിയും സ്വകാര്യമേഖലയിലാണ്. ഇങ്ങനെ കരാറെടുത്ത ജോലിക്കും ഇവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട്.
ഫലത്തില്‍ ചെന്നൈ കോച്ച് ഫാക്ടറിയുടെ പകുതിഭാഗം സ്വകാര്യമേഖല കൈയടക്കി. വന്ദേഭാരത് ട്രെയിന്‍ കൊണ്ടുവന്നതുതന്നെ കോച്ച് ഫാക്ടറികള്‍ വില്‍ക്കാനാണെന്ന സംശയവും ജീവനക്കാര്‍ പങ്കുവയ്ക്കുന്നു. വന്ദേഭാരത് ട്രെയിനിന്റെ 600 കോച്ചുകള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിക്ക് സ്വന്തമായി ആധുനിക കോച്ച് നിര്‍മിക്കാന്‍ ശേഷിയുണ്ടായിട്ടും അതിന് തയ്യാറായില്ല. എന്നാല്‍ ജീവനക്കാര്‍ ശക്തമായ സമരവുമായി ഇറങ്ങിയപ്പോഴാണ് വഴങ്ങിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ട് തട്ടാനുള്ള തന്ത്രമായിരുന്നു വന്ദേഭാരത് പ്രഖ്യാപനം.
പ്രഖ്യാപനശേഷമുള്ള റെയില്‍വേയുടെ അവഗണന ചര്‍ച്ചയാകുന്നില്ല. പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യം എംപിമാര്‍ക്ക് ഉന്നയിക്കാനും കഴിയാതായി. ഏറ്റവും കൂടുതല്‍ യാത്രാ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന് ആവശ്യപ്പെടാനും എംപിമാര്‍ തയ്യാറാകുന്നില്ല.