ബാലസോര്‍: ബാലസോര്‍ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാൻ വിസമ്മതിച്ച് മാതാപിതാക്കള്‍.
ദുരന്തസ്ഥലത്തുനിന്ന് 500 മീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ബഹനാഗ ഹൈസ്‌കൂളിലേക്കാണ് പ്രേതഭയം കാരണം മാതാപിതാക്കള്‍ കുട്ടികളെ അയക്കാത്തത്.
ബഹനഗ ഗവ. നോഡല്‍ ഹൈസ്കൂളിലെ ക്ലാസ് മുറികളായിരുന്നു താല്‍ക്കാലിക മോര്‍ച്ചറികളാക്കിയത്. മാതാപിതാക്കളുടെ ആവശ്യപ്രകാരം ഈ സ്‌കൂള്‍ കെട്ടിടം പൊളിക്കാനൊരുങ്ങുന്നു. 65 വര്‍ഷം പഴക്കമുള്ളതാണ് സ്‌കൂള്‍ കെട്ടിടം.രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂള്‍ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂള്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോര്‍ ജില്ലാ കലക്ടര്‍ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു
സ്‌കൂളിലുള്ള 16 ക്ലാസ്മുറികളില്‍ 7 എണ്ണം മൃതദേഹങ്ങള്‍ സൂക്ഷിക്കാൻ അധികൃതര്‍ മാറ്റിവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സ്‌കൂളില്‍ പ്രേതബാധയുണ്ടാകാമെന്നാണ് ഇവിടം പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ വാദം.