തിരുവനന്തപുരം: യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലര്‍(യുയുസി) സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള ഉയര്‍ന്ന പ്രായപരിധി പിന്നിട്ട 39 വിദ്യാര്‍ഥികളെ തല്‍സ്ഥാനത്ത് നിന്ന് അയോഗ്യരാക്കി കേരള സര്‍വകലാശാല.
ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് യുയുസി സ്ഥാനം വഹിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയായ 25 വയസ് പിന്നിട്ടവരെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. അയോഗ്യരാക്കപ്പെട്ടവരെ ഒഴിവാക്കി സര്‍വകലാശാല തെരഞ്ഞെടുപ്പ് നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്‌എഫ്‌ഐ നടത്തിയ യുയുസി ആള്‍മാറാട്ടത്തിന് പിന്നാലെയാണ് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ പ്രായം സംബന്ധിച്ച പട്ടിക സര്‍വകലാശാല പരിശോധിച്ചത്. മുപ്പതോളം കോളജുകള്‍ യുയുസിമാരുടെ പ്രായപ്പട്ടിക സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടില്ല.