കോലഞ്ചേരി: ചെറിയ ഉള്ളിയുടെ വില സെഞ്ച്വറി കടന്ന് 120 രൂപയിലെത്തി. മുൻ വര്‍ഷവും ഈസമയം വിലക്കയറ്റം ഉണ്ടായെങ്കിലും ഉള്ളിയുടെ വിലഇത്ര കണ്ട് കൂടിയിരുന്നില്ല.
സവാള വില ഉയര്‍ന്നുതന്നെ തന്നെ നില്ക്കുമ്ബോഴാണ് ചെറിയ ഉള്ളിയും കുതിപ്പില്‍ തുടരുന്നത്. സവാള 20 രൂപക്കാണ് വില്പന.
തമിഴ്നാട്, കര്‍ണ്ണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക ഉള്ളിയെത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി തമിഴ്നാട്ടിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ ഉള്ളിവരവ് കുറഞ്ഞു. വിളവെടുപ്പിന് സമയമാണെങ്കിലും മഴയില്‍ നശിച്ചുപോകുന്നതാണ് വിലകയറാൻ കാരണമെന്നാം മൊത്തവിതരണക്കാര്‍ പറയുന്നത്.
പൂഴ്ത്തി വെയ്പിലൂടെ വില കുത്തനെ കൂട്ടാനുള്ള തന്ത്രമാണിതെന്ന് ചെറുകിട കച്ചവടക്കാര്‍ പങ്കുവച്ചു. കൊയമ്ബത്തൂരിലെ ഊട്ടി ബസ് സ്റ്റാൻഡിനടുത്തുള്ള എം.ജി.ആര്‍ മാര്‍ക്കറ്റും പൊള്ളാച്ചി മാര്‍ക്കറ്റിലുമാണ് ഉള്ളി കച്ചവടം പ്രധാനമായി നടക്കുന്നത്. മറ്റിടങ്ങളില്‍ നിന്ന് ഇവിടെ എത്തുന്ന ഉള്ളിലോഡ് ലേലം വിളിച്ചാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. ഇവരാണ് വില നിയന്ത്രിക്കുന്നതും. വരും ദിവസങ്ങളില്‍ ഉള്ളിവില ഇനി ഉയരുമെന്നാണ് മൊത്തകച്ചവടക്കാരനായ പെരുമ്ബാവൂര്‍ സ്വദേശി കെ.എം. പരീക്കുട്ടി പറഞ്ഞു. മണ്‍സൂണ്‍ തുടങ്ങിയതോടെ മഴ നനയാതെ ലോഡെത്തിക്കുന്നതും പ്രശ്നമാണ്. കയറ്റുമ്ബോഴോ ഇറക്കുമ്ബോഴോ മഴ നനഞ്ഞാല്‍ ചീഞ്ഞു പോകാറുണ്ട്. ഇതും വില കൂടുന്നതിന് കാരണമാണ്.