Saturday, May 18, 2024
HomeKeralaഇടവപ്പാതി സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടവപ്പാതി സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ഇടവപ്പാതി സജീവമാകുന്നതായി കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനത്തില്‍ മിക്ക ജില്ലകളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയെന്ന് പ്രവചനം.

സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ 20 വരെയാണ് മുന്നറിയിപ്പ്. എന്നാല്‍ കാലാവസ്ഥാ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനം അനുസരിച്ച്‌ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ സാധാരണയിലും കൂടിയ അളവില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ട സ്ഥാനത്തു കിട്ടിയത് 126 മില്ലീ മീറ്റര്‍ മാത്രം.

നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.a

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular