ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ആലപ്പുഴ എസ്‌എഫ്‌ഐയിലും. എസ്‌എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെയാണ് പരാതി.
പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാള്‍ക്കെതിരെ നടപടി എടുത്തു.
പരാതി ഉയര്‍ന്നതിനു പിന്നാലെ നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടി. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളില്‍ നിന്നു നീക്കാൻ നിര്‍ദ്ദേശം നല്‍കി. നിഖിലിന്റെ ജൂനിയറായി പഠിച്ച എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് വിഷയത്തില്‍ പരാതി ഉന്നയിച്ചത്.
കായംകുളം എംഎസ്‌എം കോളജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. എംകോം പ്രവേശനത്തിനു നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖില്‍ എംഎസ്‌എം കോളജില്‍ ബികോം പഠിച്ചത്. എന്നാല്‍ ഡ്രിഗ്രി പാസായില്ല. ബികോം പഠിക്കുമ്ബോള്‍ 2019ല്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.
ഡിഗ്രി തോറ്റ നിഖില്‍ 2021ല്‍ എംഎസ്‌എം കോളജില്‍ തന്നെ എംകോമിനു ചേര്‍ന്നു. 2019-21 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്. ഒരേ സമയത്ത് രണ്ട് യൂണിവേഴ്സിറ്റിക്കു കീഴില്‍ എങ്ങനെ പഠിക്കുമെന്നതാണ് സംശയമായത്.
പിന്നാലെയാണ് സിപിഎം വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പട്ടപ്പോള്‍ സര്‍വകലാശാലയില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാദമാണ് നിഖില്‍ പറഞ്ഞത്. ഇതോടെയാണ് പാര്‍ട്ടി നടപടി.