കൊളമ്ബസ്: പതിനാറു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഒഹിയോ സ്വദേശിനിയായ ക്രിസ്റ്റല്‍ കാൻഡലാരിയോ (31) ആണ് അറസ്റ്റിലായത്.
മാസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍ ജെയ്‍ലിനെ വീട്ടില്‍ തനിച്ചാക്കി വിനോദയാത്ര പോയ കാൻഡലാരിയോ പത്ത് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരം അറിയുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയതോടെ താൻ കുഞ്ഞിനെ ദിവസങ്ങളോളം തനിച്ചാക്കി യാത്രയിലായിരുന്നുവെന്ന് കാൻഡലാരിയോ മൊഴി നല്‍കുകയായിരുന്നു. ജൂണ്‍ 18ന് ക്ലീവ്‍ലാൻഡിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ക്ക് കളിക്കാനുണ്ടാക്കിയ അറയില്‍ മകള്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. ഡെട്രോയിറ്റിലും പ്യൂര്‍ട്ടോറീക്കയിലുമൊക്കെ കറങ്ങിയടിച്ചശേഷമാണ് ദിവസങ്ങള്‍ കഴിഞ്ഞ് കാൻഡലാരിയോ തിരിച്ചുവന്നത്. കുഞ്ഞിനെ പരിപാലിക്കാൻ മറ്റാരെയും ചുമതലപ്പെടുത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ആദ്യമായല്ല കാൻഡലാരിയോ തനിച്ചാക്കി പോകുന്നതെന്നും പല തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ന്യൂസ്5 ക്ലീവ് ലാൻഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളില്‍ ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
എപ്പോഴും ചിരിച്ചുകളിച്ചുകൊണ്ടിരുന്ന ജെയ്‍ലിൻ അയല്‍പക്കത്തുള്ളവരുടെയൊക്കെ വാത്സല്യഭാജനമായിരുന്നു. ‘ഇത്തരമൊരു മരണം അവള്‍ ഒരിക്കലും അര്‍ഹിക്കുന്നില്ലെന്നും ജെയ്‍ലിനെ വല്ലാതെ മിസ് ചെയ്യുന്നു’വെന്നും അയല്‍ക്കാരിലൊരാളായ ഒരു 13കാരൻ പ്രതികരിച്ചു.
ക്ലീവ്‌ലാന്റിലെ എലിമെന്ററി സ്‌കൂളായ സിറ്റിസണ്‍ അക്കാദമി ഗ്ലെൻവില്ലില്‍ ബില്‍ഡിങ് സബ്സ്റ്റിറ്റ്യൂട്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കാൻഡലാരിയോ.