ഭോപ്പാല്‍: ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ ജയ്‍വര്‍ധൻ സിങ്.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മധ്യപ്രദേശില്‍ സീറ്റ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ഓര്‍ഡിനൻസില്‍ കോണ്‍ഗ്രസിന്റെ പിന്തുണ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തിന് ശേഷം പത്രസമ്മേളനം ഒഴിവാക്കിയെന്നും ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം.
ഇന്ത്യയുടെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളും പട്നയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എ.എ.പി ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയാണെന്നും ജയ്‍വര്‍ധൻ കുറ്റപ്പെടുത്തി.
“എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യത്തിന് വേണ്ടി പരിശ്രമിക്കുമ്ബോള്‍ ആം ആദ്മിയുടെ ചില പരാമര്‍ശങ്ങള്‍ ഐക്യത്തിനെതിരാണ്. ആം ആദ്മിയുടെ ചില പരാമര്‍ശങ്ങള്‍ നോക്കുമ്ബോള്‍ അവര്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന് തോന്നും. കോണ്‍ഗ്രസിനോടും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും പ്രതിബദ്ധത കാണിക്കാൻ പാര്‍ട്ടി തയാറാണെങ്കില്‍ ഐക്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു”- ജയ്‍വര്‍ധൻ മാധ്യമങ്ങളോട് പറഞ്ഞു.
എ.എ.പിക്ക് മധ്യപ്രദേശില്‍ രാഷ്ട്രീയ അടിത്തറയില്ലെന്നും അതിനാല്‍ സീറ്റ് നല്‍കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും.