ഡൊണാൾഡ് ട്രംപിന്റെ പുത്രി ഇവാങ്ക പിതാവിന്റെ ട്രംപ് ഓർഗനൈസേഷനിൽ പ്രവർത്തിക്കുമ്പോൾ ബിസിനസ് തട്ടിപ്പു നടത്തി എന്നാരോപിക്കുന്ന ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ കേസ് സംസ്ഥാന അപ്പീൽ കോടതി തള്ളി.
ഇവാങ്കയ്‌ക്കു എതിരായ കേസ് സംസ്ഥാനത്തിന്റെ നിയമാധികാരത്തിനു പുറത്താണെന്നു 5 അംഗങ്ങളുള്ള അപ്പലേറ്റ് പാനൽ തീർപ്പു കൽപിച്ചു. 2014 ജൂലൈ 13നു മുൻപോ 2016 ഫെബ്രുവരി 6നു ശേഷമോ ഉണ്ടായ പണമിടപാടുകൾ സംബന്ധിച്ചു ജെയിംസ് കേസെടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ മറ്റു കുറ്റാരോപിതർക്കു എതിരായ കേസുകൾ തുടരാം.
മുൻ പ്രസിഡന്റിനും മക്കൾ ഇവാങ്ക, ഡൊണാൾഡ് ജൂനിയർ, എറിക് എന്നിവർക്കും ട്രംപ് ഓർഗനൈസേഷനും എതിരെ 2022 ലാണ് ജെയിംസ് കേസെടുത്തത്. അവർ ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും മറ്റും കബളിപ്പിച്ചു എന്ന ആരോപണത്തിൽ $250 മില്യൺ ആണ് ജെയിംസ് ആവശ്യപ്പെട്ടത്. ന്യൂ യോർക്കിൽ അവർ ബിസിനസ് ചെയ്യുന്നത് തടയണം എന്ന ആവശ്യവുമുണ്ട്.
ട്രംപിനെതിരെ ‘മലയോളം’ തെളിവുകൾ ഇനിയുമുണ്ടെന്നു ജെയിംസിന്റ്റെ ഓഫീസ് പ്രതികരിച്ചു. “വസ്തുതകളിൽ ഒരു മാറ്റവുമില്ല. ഈ തീരുമാനം കൊണ്ട് ട്രംപിനെ ഉത്തരവാദിയാക്കാൻ നമുക്കു കഴിയുന്നു. അതു നമ്മൾ ചെയ്യും.” ട്രംപിന്റെ വക്താവ് പറഞ്ഞു: “ഒരിക്കലും ആവശ്യമില്ലാത്ത ഒരു കേസ് അവസാനിപ്പിക്കാനുള്ള ആദ്യ പടിയാണ് ഇന്നത്തെ അപ്പീൽ കോടതി വിധി. അതിരു കടന്നു പ്രവർത്തിച്ച അറ്റോണി ജനറലിനെ കൃത്യമായ നിയമങ്ങൾ നിലയ്ക്കു നിർത്തും.”
കേസിന്റെ വിചാരണ ഒക്ടോബർ 2 നാണു ആരംഭിക്കുക.