മാനന്തവാടി: മഴക്കാല ആരംഭത്തോടെ വിപണിയില്‍ വില കുറയുന്ന ഒരു കാര്‍ഷി ഉല്‍പന്നമാണ് കപ്പ. രണ്ടുമാസം മുമ്ബ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളില്‍നിന്ന് കപ്പ വൻ തോതില്‍ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു.
എന്നാല്‍, ഉയര്‍ന്ന അളവില്‍ കപ്പക്ക് വിപണിയില്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവര്‍ത്തിക്കുന്ന മധുവനം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി വയനാട്ടില്‍നിന്ന് വൻതോതില്‍ കപ്പ സംഭരിച്ച് വിദേശ വിപണിയിലേക്കെത്തിക്കുന്നത്. അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ 13 ടണ്‍ പച്ചക്കപ്പ വിദേശ നാടുകളിലേക്ക് കയറ്റി അയക്കുന്നത്.
കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കപ്പ 12 മണിക്കൂറിനുള്ളില്‍ പ്രോസസിങ് പ്ലാന്റിലെത്തിച്ച് കഴുകി വൃത്തിയാക്കി പുറംതൊലി നീക്കി ചെറിയ കഷണങ്ങളാക്കി റെഡി ടു കുക്ക്, രൂപത്തില്‍ ചെറിയ കണ്‍സ്യൂമര്‍ പാക്കറ്റുകളിലാക്കി മൈനസ് 40 ഡിഗ്രി താപനിലയില്‍ സൂക്ഷിച്ചു വെക്കുന്നു. വിപണിയില്‍നിന്ന് ഓര്‍ഡര്‍ ലഭിക്കുമ്ബോള്‍ പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വാഹനത്തില്‍ മൈനസ് 20 ഡിഗ്രി താപനിലയില്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെയും നബാര്‍ഡിന്റെയും സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന മധു വനം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി നിലവില്‍ കാപ്പി, കുരുമുളക് എന്നിവ ശേഖരിക്കുകയും അഗ് മാര്‍ക്ക് ഗുണനിലവാരമുള്ള വിവിധയിനം തേൻ, ഉണക്കക്കപ്പ, കൂവപ്പൊടി, വയനാടൻ കുത്തരി എന്നിവയുടെ വിപണന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. തക്കാളി, കാപ്സിക്കം എന്നിവ സംഭരിച്ച് വിദേശ വിപണിയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു.