ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദ്വിഗ്‍വിജയ് സിങ്ങിനെതിരെ കേസ്. ആര്‍.എസ്.എസ് മുൻ മേധാവി ഗോള്‍വാക്കറെ വിമര്‍ശിക്കുന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്തതിലാണ് കേസ്.
ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ രാജേഷ് ജോഷി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍, പൊതുക്രമത്തില്‍ വിഘാതം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ദ്വിഗ്‍വിജയ് സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
ഗോള്‍വാക്കറിന്റെ വിവാദ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ദളിതുകള്‍, പിന്നോക്കക്കാര്‍, മുസ്‍ലിംകള്‍, ഹിന്ദുക്കള്‍ എന്നിവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാൻ ദ്വിഗ്‍വിജയ് സിങ് ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആര്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും ഹിന്ദു സമൂഹത്തിന്റേയും വികാരം വ്രണപ്പെടുത്തുന്നതാണ് ഗോള്‍വക്കറെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഗോള്‍വാക്കറിന്റെ ചില വിവാദ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റാണ് ദ്വിഗ്വിജയ് സിങ് പങ്കുവെച്ചത്. എന്നാല്‍, അത്തരം പ്രസ്താവനകള്‍ ഗോള്‍വാക്കര്‍ നടത്തിയിട്ടില്ലെന്നാണ് ആര്‍.എസ്.എസ് വാദം. 1940 മുതല്‍ 1973 വരെ ഗോള്‍വാക്കറായിരുന്നു ആര്‍.എസ്.എസ് മേധാവി.