ചെന്നൈ: സന്ദർശക തിരക്ക് നിയന്ത്രിക്കാൻ തിമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലും കൊടൈക്കനാലിലും മേയ് 7 മുതല്‍ ജൂണ്‍ 30 വരെ വാഹനങ്ങള്‍ക്ക് ഇ-പാസ് ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി.
സീസണുകളില്‍ ടൂറിസ്റ്റുകളുടെയും വാഹനങ്ങളുടെയും അനിയന്ത്രിത തിരക്ക് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നെന്ന പൊതുതാത്പര്യ ഹർജിയിലാണ് വിധി.
വാഹനത്തിരക്ക് കാരണം നാട്ടുകാർക്ക് അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ സമയത്തിനെത്താൻ പോലും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വേനലവധിക്ക് ദിവസം 20,000 വാഹനങ്ങള്‍ വരെ ഊട്ടിയിലെത്തുന്നുണ്ട്. നീലഗിരി, ഡിണ്ടുഗല്‍ ജില്ലാ ഭരണകൂടങ്ങളാണ് പാസ് നല്‍കേണ്ടത്.
ഇ-പാസിനോപ്പം ഓണ്‍ലൈൻ ടോളും ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും കോടതി നിദ്ദേശിച്ചു. അങ്ങനെയെങ്കില്‍ ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്ക് ഒഴിവാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കൊടുംചൂടില്‍ തണുപ്പുതേടിപ്പോകുന്ന ഊട്ടിയിലും ഇപ്പോള്‍ റെക്കോഡ് ചൂടാണ്. ഞായറാഴ്ച 29 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇതിനു മുമ്ബ് 1951ലാണ് ഇത്രയും ചൂട് ഊട്ടിയില്‍ അനുഭവപ്പെട്ടിട്ടുള്ളത്.