ആലുവ: കാലടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.
സി.പി.എം ഗുണ്ടാ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഒരു എം.എല്‍.എ കാലടി പൊലീസ് സ്റ്റേഷനില്‍ ഗുണ്ടായിസം കാണിച്ചതാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പെണ്‍കുട്ടിയെ റാഗ് ചെയ്‌ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ സ്‌റ്റേഷനില്‍ നിന്നിറക്കാനാണ് എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജി എം ജോണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഗുണ്ടായിസം കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
റോജി എം ജോണിനൊപ്പം ബെന്നി ബഹനാൻ എം.പിയും എംഎല്‍എ സനീഷ് ജോസഫും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. റോജി എം ജോണ്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി സെല്ലില്‍ നിന്നും പ്രതികളെ ഇറക്കിവിടാനാണ് ശ്രമിച്ചിരിക്കുന്നത്. റോജി പൊലീസിനോട് തട്ടിക്കയറി ലോക്കപ്പില്‍ നിന്നും പ്രതികളെ പുറത്തിറക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പൊലീസ് സ്റ്റേഷനില്‍ കയറി ഇത്തരം ഒരു വെല്ലുവിളി നടത്തിയ റോജി എം ജോണിനെതിരെ അപ്പോള്‍ തന്നെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണണമെന്നതാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ആ സറ്റേഷന്റെ ചുമതലയുളള സി.ഐക്കും, പ്രതിയെ ലോക്കപ്പില്‍ നിന്നും എം.എല്‍.എ ഇറക്കുമ്ബോള്‍ പ്രതികരിക്കാതിരുന്ന പൊലീസുകാര്‍ക്കും, കാക്കിയിടാൻ ഒരു അര്‍ഹതയുമില്ലന്നാണ് അവര്‍ തുറന്നടിക്കുന്നത്.
സംസ്ഥാനത്തെ പൊലീസിന് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് സേനയിലും പ്രതിഷേധം ശക്തമാണ്. എം.എല്‍.എയ്ക്ക് എതിരെ കേസെടുക്കണമെന്നതാണ് സേനയിലെ വികാരം. കാലടി ശ്രീ ശങ്കര കോളേജിലുണ്ടായ സംഭവത്തെ തുടര്‍ന്നാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
നിരന്തരം ശല്യം ചെയ്‌ത കെഎസ്‌യു പ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി എതിര്‍ത്ത് സംസാരിച്ചിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഈ പെണ്‍കുട്ടിയെ ക്ലാസില്‍ കയറാൻ സമ്മതിക്കാത്തതിനെ ചോദ്യം ചെയ്‌ത സുഹൃത്തായ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് ക്യാമ്ബസിലെത്തിയ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് സംഘര്‍ഷത്തിനു ശ്രമിച്ചിരുന്നു. ഈ കേസിലാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
റാഗിങ് സംഭവത്തില്‍ പെണ്‍കുട്ടിയും കോളേജ് പ്രിൻസിപ്പാളിന് പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച കെഎസ്‌യുക്കാര്‍ക്കെതിരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനും പരാതി നല്‍കിയതായാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിന് ശേഷം എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ചികിത്സയിലുള്ള ആശുപത്രിയില്‍ മദ്യപിച്ചെത്തി കെഎസ്‌യുക്കാര്‍ ബഹളമുണ്ടാക്കിയതായും എസ്.എഫ്.ഐ ആരോപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷവും, പൊലീസുമായുള്ള കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധവും എല്ലാം , സ്വാഭാവികമാണെങ്കിലും, ഒരു എം.എല്‍.എ പെലീസ് ലോക്കപ്പില്‍ കിടന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുന്നത് അസാധാരണ സംഭവമാണ്. അതു കൊണ്ടു തന്നെയാണ് ജനങ്ങളും ഇത് നിയമ വാഴ്ചയോടുളള വെല്ലുവിളി ആയി കാണുന്നത്.