നയ്റോബി: മാർച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകർന്ന് 50 ഓളംപേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലർച്ചെ തകർന്നത്.
വെള്ളപ്പാച്ചിലില്‍ വീടുകള്‍ തകർന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു.
ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ 120-ല്‍ അധികം പേർ മരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിട്ടു. സ്കൂള്‍ തുറക്കല്‍ മാറ്റിവെച്ചു. രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.
കനത്ത മഴ പെയ്യുന്നതിനാല്‍ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങള്‍ പലതും പ്രളയത്തിന്റെ പിടിയിലാണ്. ടാൻസാനിയയില്‍ 155 പേർ മരിച്ചു. ബുറണ്‍ഡിയില്‍ രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.പ്രളയത്തില്‍ 109 പേർ ചികിത്സയിലും 50 പേരെ കാണാതെ പോയിട്ടുമുണ്ട്.എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കൻ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമായതെന്ന് റിപ്പോട്ടുകളുണ്ട്.
പ്രളയം നെയ്റോബി വാസികള്‍ക്ക് പരിചിതമാണങ്കിലും നെയ്റോബി നഗരാസൂത്രണത്തിലെ പിഴവുകളാണ് പ്രളയെക്കെടുതിക്ക് കാരണമെന്നാണ് റിപ്പോർട്ടുകള്‍.ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരു ലക്ഷത്തില്‍നിന്ന് 40.5 ലക്ഷത്തിലേക്ക് ജനസംഖ്യ ഉയർന്നു. എന്നാല്‍ ജനസംഖ്യയ്ക്ക് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ നെയ്റോബിയില്‍ ഉണ്ടായിട്ടില്ല. ജനസംഖ്യയുടെ പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കൃത്യമായ മലിനജന സംവിധാനമുള്ളത്. മഴ പെയ്യുമ്ബോള്‍ തുറന്ന് കിടക്കുന്ന മലിനജല സംവിധാനങ്ങള്‍ കവിഞ്ഞൊഴുകുന്നു.നദികളുടെ ഒഴിക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള കെട്ടിട നിർമാണവും കാരണമായി ചൂണ്ടിക്കാട്ടുന്നു.