കുറ്റാന്വേഷണവും ആക്ഷേപ ഹാസ്യവും സംഘര്‍ഷ ഭരിതമായ മുഹൂര്‍ത്തങ്ങളും ചേര്‍ത്ത എന്റര്‍ടെയ്നറാണ് കുറുക്കൻ. അതേസമയം രസകരമായ ഒരു കോര്‍ട്ട് റൂം ഡ്രാമ.
മൂന്ന് വ്യക്തികളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ കഥപരിസരം. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ക്ക് ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണികളാകേണ്ടിവരുന്നു. ഇതിന്റെ അവസാനഫലം എന്ത് എന്ന് പ്രേക്ഷകര്‍ക്ക് ആകാംക്ഷ നല്‍കുന്നതിലാണ് ജയലാല്‍ ദിവാകരൻ സംവിധാനംചെയ്ത കുറുക്കൻ എന്ന ചിത്രത്തിന്റെ വിജയം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരുപിടി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ചിത്രത്തില്‍ ദിനേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി വിനീത് ശ്രീനിവാസനും പത്രവിതരണക്കാരനായി ഷൈൻ ടോം ചാക്കോയും സാക്ഷിയായി ശ്രീനിവാസനും എത്തുന്നു.
സൂത്രശാലിയായ പൊലീസുകാരനായി വിനീത് മിന്നുന്ന പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു. സാക്ഷി കൃഷ്ണനായി ശ്രീനിവാസൻ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നു. പോസിറ്രീവ് വേഷം ചെയ്താണ് ഇത്തവണ ഷൈൻ ടോം ചാക്കോ കൈയടി വാങ്ങുന്നത്. ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വ്യത്യസ്തനായ ജഡ്ജി പ്രേക്ഷകരുടെ മനസില്‍ കയറികൂടുന്നതാണ്.
ഗൗരിനന്ദ, മാളവിക മേനോൻ, അശ്വത് ലാല്‍, സുധീര്‍ കരമന, മെറീന മൈക്കിള്‍, അൻസിബ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. മനോജ് രാംസിംഗിന്റെ തിരക്കഥയുടെ കരുത്ത് പ്രകടമാണ്. ജിബു ജേക്കബിന്റെ ഛായാഗ്രഹണം നല്ല കാഴ്ചകള്‍ തന്നെ ഒരുക്കി. മനു മഞ്ജിത് ഒരുക്കിയ ഗാനങ്ങളോട് ഉണ്ണി ഇളയരാജയുടെ സംഗീതം ചേര്‍ന്നുനിന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മ്മാണം.