ഓണക്കാലം എത്താറായതോടെ യാത്രക്കാരെ വരവേല്‍ക്കുകയാണ് കെഎസ്‌ആര്‍ടിസി. ഇത്തവണ ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയാണ് കൊല്ലം കെഎസ്‌ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് ബജറ്റില്‍ ഒതുങ്ങുന്ന 30 ഉല്ലാസ യാത്രകളാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 13-നാണ് കെഎസ്‌ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്. 13-ന് രാവിലെ 5.00 മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര. യാത്രയും താമസവും ഉള്‍പ്പെടെ 1,450 രൂപയാണ് ഒരാളുടെ നിരക്ക്. മൂന്നാറിന് പുറമേ, അന്നേ ദിവസം കോന്നി-കുംഭാവുരട്ടി എന്നിവിടങ്ങളിലേക്കും യാത്ര പുറപ്പെടുന്നതാണ്.
14-ന് തൃശ്ശൂര്‍ നാലമ്ബല യാത്രയും, 15-ന് കോട്ടയം നാലമ്ബല യാത്രയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15-ന് അമ്ബനാട് ഹില്‍സിലേക്കും യാത്രയുണ്ട്. അമ്ബനാട്-പാലരുവി-തെന്മല യാത്രയ്ക്കായി പ്രവേശന ടിക്കറ്റ് ഉള്‍പ്പെടെ 770 രൂപയാണ് ഒരാളുടെ നിരക്ക്. 14, 19, 27, 30 എന്നീ തീയതികളില്‍ പുലര്‍ച്ചെ 5:00 മണിക്ക് ഗവിയിലേക്ക് യാത്രയുണ്ടാകും. ഒരാള്‍ക്ക് 1,650 രൂപയാണ് ഗവി യാത്രയുടെ നിരക്ക്.
19-ന് കുടമാളൂരിലേക്കും, വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. 20-ന് പാണിയോലി എക്കോ ടൂറിസം കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും ട്രിപ്പുണ്ടാകും. 27ന് ഇടുക്കി ഡാം- കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്കാണ് ഏകദിന ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുന്നത്. 30-ന് മൂന്നാര്‍, വയനാട് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. 31-നാണ് പൊന്മുടി, അടവി-അച്ചന്‍കോവില്‍ യാത്രകള്‍ ഉണ്ടാവുക.