ചെന്നൈ: മുൻ എംപിയും ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍മോര്‍ കോടതി.
5000 രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി.
ചെന്നൈ അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം സര്‍ക്കാരിന്റെ ഇൻഷുറൻസ് കമ്ബനിയില്‍ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്ബനിയാണ് പരാതി നല്‍കിയത്.ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഉള്‍പ്പെടെയായി 280ലധികം സിനിമകളില്‍ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹൻലാലിനൊപ്പം പ്രണയം സിനിമയിലും ദേവദൂതനിലും ജയപ്രദ അഭിനയിച്ചു.
1996 മുതല്‍ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതല്‍ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ആന്ധ്രാപ്രദേശിലെ പ്രശസ്ത നടനും തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ എൻ ടി രാമറാവുവിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന ജയപ്രദ പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ചന്ദ്രബാബു നായിഡുവിനൊപ്പം നിലയുറപ്പിച്ചു.
പിന്നീട് പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം തെലുങ്കുദേശം പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്നും 67,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ലെ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.2010 ഫെബ്രുവരി 2-ന് പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് വഴി പാര്‍ട്ടി പ്രതിച്ഛായക്ക് കോട്ടം വരുത്തി എന്നരോപിച്ചു കൊണ്ട് പാര്‍ട്ടിയിലെ സമുന്നത നേതാക്കളിലൊരാളായിരുന്ന അമര്‍ സിംഗിനൊപ്പം ജയപ്രദയെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നീടായിരുന്നു ബിജെപി പ്രവേശം