ശ്രീനഗര്‍-ഷാര്‍ജ (Srinagar- Sharjah) വിമാന സർവീസ് (Flight Service) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. കശ്മീരിന് (Kashmir) പ്രത്യേക പദവി (Special Status)നല്‍കുന്ന നിയമം എടുത്ത കളഞ്ഞ ശേഷം മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. കശ്മീരിന്‍റെ വികസനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമിത് ഷാ ഭീകരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കശ്മീരിന്‍റെ സമാധാനം തകർക്കാൻ ശ്രമിച്ചാല്‍ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ താക്കീത്.
വാഡിയ ഗ്രൂപ്പിന്റെ ഗോ ഫസ്റ്റ് (Go First) എന്ന വിമാനക്കമ്പനിയാണ് ശ്രീനഗര്‍-ഷാര്‍ജ അന്താരാഷ്ട്ര വിമാന സർവീസും അന്താരാഷ്ട്ര കാര്‍ഗോ സർവീസും ആരംഭിച്ചിരിക്കുന്നത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും യുഎഇയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് വിമാന സർവീസ് ആരംഭിച്ചത്. എയർബസ് എ 320 നിയോ, ജി 8 1595 എന്ന വിമാനം ശ്രീനഗറിലെ ഷെയ്ഖ് ഉൾ-ആലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് പറന്നുയർന്നു. ശ്രീനഗറിനും ഷാർജയ്ക്കും ഇടയിൽ ഗോ ഫസ്റ്റ് എല്ലാ ആഴ്ചയും നാല് വിമാനങ്ങൾ സർവീസ് നടത്തും.
ഈ വിമാന സർവീസോടെ ശ്രീനഗറും യുഎഇയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വളരും. ശ്രീനഗര്‍, ജമ്മു, ലെ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ സേവനവും വര്‍ധിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള പൂക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും യുഎഇയില്‍ എത്തിച്ചേരും. “15 വർഷത്തിലേറെയായി ഇവിടെ പ്രവർത്തിക്കുന്നതിനാൽ, എയർലൈൻ ഈ പ്രദേശവുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നു, അതിന്റെ വളർച്ചയിൽ പ്രതിജ്ഞാബദ്ധമാണ്. ജമ്മു -കശ്മീരിനെ യുഎഇയുമായി ബന്ധിപ്പിക്കുന്ന ആദ്യ എയർലൈൻ എന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഇത് ഞങ്ങളുടെ സാക്ഷ്യമാണ് മേഖലയോടുള്ള പ്രതിബദ്ധത, “ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.