റിയാദ്: ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മറിന്റെ കൂടെ, മറ്റ് ലോക താരങ്ങളായ യാസിൻ ബൗണോ, മാല്‍കോം ഫിലിപ്പെ സില്‍വ എന്നിവരെ കൂടി സൗദി ഫുട്ബാളില്‍ അവതരിപ്പിച്ച് അല്‍ ഹിലാല്‍.
ശനിയാഴ്ച വൈകീട്ട് റിയാദ് ബംഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറഞ്ഞുകവിഞ്ഞ 60,000 ത്തിലധികം അല്‍ ഹിലാല്‍ ആരാധകരെ സാക്ഷിനിര്‍ത്തി, വര്‍ണാഭമായ ലേസര്‍ ഷോയുടെ അകമ്ബടിയോടെയാണ് താരങ്ങളെ ക്ലബിന്റെ നീലക്കുപ്പായത്തില്‍ അവതരിപ്പിച്ചത്.
വൈകീട്ട് 7.15 ന് ആരംഭിച്ച ചടങ്ങില്‍ ആദ്യമെത്തിയ നെയ്മറിന് 10 നമ്ബര്‍ ജഴ്‌സി കൈമാറി. റഷ്യൻ ക്ലബായ സെനിറ്റ് സെൻറ് പീറ്റേഴ്‌സ്ബര്‍ഗ് വിട്ടാണ് നാല് വര്‍ഷത്തെ കരാറില്‍ നെയ്മറിന്റെ ബ്രസീലിയൻ സഹതാരമായ മാല്‍കോം എത്തുന്നത്. റഷ്യൻ ക്ലബിനായി കഴിഞ്ഞ സീസണില്‍ 27കളികളില്‍ നിന്ന് 23 ഗോളുകള്‍ നേടിയ കരുത്തുമായാണ് സൗദിയിലേക്കെത്തുന്നത്. 2027 വരെയെങ്കിലും അല്‍ ഹിലാലിനോടൊപ്പം തുടരാൻ അനുവദിക്കുന്നതാണ് ഇരുപത്താറുകാരനായ മാല്‍കോമിന്റെ കരാര്‍.ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയെ ചരിത്രത്തിലാദ്യമായി സെമിയിലെത്തിച്ചതില്‍ മുഖ്യപങ്കുവഹിച്ച ഗോള്‍കീപ്പര്‍ യാസിൻ ബൗണോ സ്പാനിഷ് ക്ലബായ സെവിയ്യ വിട്ടാണ് അല്‍ ഹിലാലിലേക്ക് കൂടു മാറുന്നത്.
മൂന്ന് വര്‍ഷത്തെ കരാറില്‍ അല്‍ ഹിലാലിലെത്തുന്ന ബൗണോ ടീമിലെ മുഖ്യതാരങ്ങളിലൊരാളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ സെര്‍ബിയൻ സ്ട്രൈക്കര്‍ അലക്സാണ്ടര്‍ മിട്രോവികും അല്‍ ഹിലാലില്‍ ചേരാൻ കരാറൊപ്പിട്ടതായി ക്ലബ് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ഇംഗ്ലണ്ടിലെ പ്രശസ്ത ഫുട്ബാള്‍ ക്ലബായ ഫുല്‍ഹാം വിട്ടാണ് മിട്രോവിക് സൗദിയിലേക്ക് കുടിയേറുന്നത്. 2026 വരെ അല്‍ ഹിലാലിനൊപ്പമുണ്ടാകുമെന്നാണ് കരാര്‍ വ്യക്തമാക്കുന്നത്. നെയ്മറിന് ശേഷം അല്‍ ഹിലാലിന്റെ നീല ജഴ്സിയണിയുന്ന ലോകോത്തര ഫുട്ബാളറാണ് മിട്രോവിക്.
18 പ്രഫഷനല്‍ ലീഗ് കിരീടങ്ങള്‍, 13 ക്രൗണ്‍ പ്രിൻസ് കപ്പ് കിരീടങ്ങള്‍, ഏഴ് സൗദി ഫെഡറേഷൻ കപ്പ് കിരീടങ്ങള്‍, 10 കിങ് കപ്പ് കിരീടങ്ങള്‍, മൂന്ന് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍, കൂടാതെ സൗദി ഫൗണ്ടേഴ്സ് കപ്പ് ഏഷ്യയില്‍ നാല് ചാമ്ബ്യൻഷിപ്പുകളുമുള്ള സൗദി അറേബ്യയിലെ ഏറ്റവും വിജയകരമായ ക്ലബായ അല്‍ ഹിലാല്‍, അന്താരാഷ്ട്രതലത്തില്‍ എട്ട് ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ ട്രോഫികള്‍ നേടിയിട്ടുണ്ട്.
1991, 2000, 2019, 2021 വര്‍ഷങ്ങളിലെ എ.എഫ്.സി ചാമ്ബ്യൻസ് ലീഗ് കിരീടം, 1997 ലെയും 2002 ലെയും ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, 1997 ലെയും 2020 ലെയും ഏഷ്യൻ സൂപ്പര്‍ കപ്പ് എന്നിവ സ്വന്തമാക്കിയ അല്‍ ഹിലാല്‍ ഐ.എഫ്.എഫ്.എച്ചിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏഷ്യൻ ക്ലബിനുള്ള പുരസ്കാരത്തിനും അര്‍ഹമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെൻസേമ, എൻഗോളോ കാന്റെ, സാദിയോ മാനെ, റിയാദ് മഹ്‌റസ്, റോബര്‍ട്ടോ ഫിര്‍മിന്യോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അണിനിരത്തുന്ന അല്‍ നസ്ര്‍, അല്‍ ഇത്തിഹാദ് മുതലായ ക്ലബുകള്‍ക്ക് കടുത്ത വെല്ലുവിളി തീര്‍ക്കാൻ തന്നെയാണ് അല്‍ ഹിലാല്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത്.