ലണ്ടൻ: ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറു നവജാതരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നു കണ്ടെത്തിയ നഴ്സ് ലൂസി ലെറ്റ്ബിക്ക്(33) ഇംഗ്ലീഷ് കോടതി പൂര്‍ണ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മരണം വരെ ജയിലില്‍നിന്നു പുറത്തിറങ്ങാൻ അനുവദിക്കില്ല. കരുതിക്കൂട്ടി ഭയാനക കൊലപാതകങ്ങള്‍ നടത്തിയ പ്രതിക്ക് ഒരുവിധ കുറ്റബോധവുമില്ലെന്നു മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ജഡ്ജി ജയിംസ് ഗ്രോസ് വിലയിരുത്തി.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ 2015നും 2016നും ഇടയ്ക്കാണു കുറ്റകൃത്യങ്ങള്‍ നടന്നത്.
രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന നഴ്സ് ഇൻസുലിൻ കുത്തിവയ്ക്കല്‍, വായു കുത്തിവയ്ക്കല്‍, നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണു കൊലപാതകങ്ങള്‍ നടത്തിയത്. പ്രസവവാര്‍ഡില്‍ അസ്വാഭാവിക മരണങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ച സംശയമാണു പ്രതിയുടെ അറസ്റ്റിലേക്കു നയിച്ചത്.