മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം തെക്കൻ ശര്‍ഖിയയില്‍ 124 വിദേശ നിക്ഷേപ പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ മേഖലയില്‍ വിദേശ നിക്ഷേപം മുൻകാലങ്ങളേക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. നിരവധി നിക്ഷേപ സംരംഭങ്ങള്‍ കാരണം മേഖല ചലനാത്മക സാമ്ബത്തിക കേന്ദ്രമായി മാറിയെന്ന് തെക്കൻ ശര്‍ഖിയ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് ഡയറക്ടര്‍ ഖാലിദ് ബിൻ ഹമദ് അല്‍ സാദി അഭിപ്രായപ്പെട്ടു. റാസല്‍ ഹദ്ദില്‍ സ്ഥിതി ചെയ്യുന്ന ബ്ലൂ പ്രോജക്‌ട്, അല്‍ ദിയാര്‍ പദ്ധതി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അല്‍ കാമില്‍ വാല്‍ വാഫി, ജലാൻ ബനീ ബു അലിയിലെയും ജലാൻ ബനീ ബു അലി ഹസ്സനിലെയും ചെമ്മീൻ ഫാം പദ്ധതികള്‍ തുടങ്ങിയ വിവിധ സംരംഭങ്ങള്‍ പുതുതായി ആരംഭിച്ചവയില്‍ ഉള്‍പ്പെടും.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 1,153 വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം 19,470 വാണിജ്യ സ്ഥാപനങ്ങളും മേഖലയില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ ഓഫിസുമായും ഗവര്‍ണറേറ്റിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് തെക്കൻ ശര്‍ഖിയയുടെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പദ്ധതിയില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്ന് ഹമദ് അല്‍ സാദി ചൂണ്ടിക്കാട്ടി. പ്രാദേശിക സമ്ബദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാര്‍ഷിക ഇവന്റുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ആതിഥേയത്വം സുഗമമാക്കുന്നതിന് നടപടികളെടുക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഒമാനില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 23.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്ക, ചൈന, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫര്‍മേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉല്‍പാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയിട്ടുള്ളത്. 10.352 ബില്യണ്‍ റിയാല്‍ നിക്ഷേപമാണ് യു.കെ രാജ്യത്ത് നടത്തിയിട്ടുള്ളത്. അമേരിക്ക 3.508 ബില്യണ്‍ റിയാല്‍, ചൈന 1.231 ബില്യണ്‍, യു.എ.ഇ 934.900 മില്യണ്‍, കുവൈത്ത് 3.778 മില്യണ്‍, ഖത്തര്‍ 431.200 മില്യണ്‍, ബഹ്‌റൈൻ 375.100 മില്യണ്‍, ഇന്ത്യ 296.4 മില്യണ്‍, നെതര്‍ലൻഡ്സ് 296.4 മില്യണ്‍, സ്വിറ്റ്സര്‍ലൻഡ് 181.900 മില്യണ്‍ എന്നിങ്ങനെയാണ് നിക്ഷേപം.