ബംഗളൂരു: 2019 ഏപ്രില്‍ ഒന്നിനു മുമ്ബ് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റുകള്‍ പിടിപ്പിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍.
2023 നവംബര്‍ 17നകം നമ്ബര്‍ പ്ലേറ്റുകള്‍ സജ്ജീകരിക്കണമെന്നും കര്‍ണാടക സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്ക് 500 രൂപ മുതല്‍ 1,000 രൂപ വരെ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ണാടക ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം 2019 ഏപ്രില്‍ ഒന്നിനുമുമ്ബ് ഏകദേശം 1.75 കോടി മുതല്‍ 2 കോടി വരെ വാഹനങ്ങള്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അംഗീകൃത നമ്ബര്‍പ്ലേറ്റ് നിര്‍മ്മാതാക്കള്‍ വാഹന ഡീലര്‍മാരുമായി സഹകരിച്ച് നിയമം നടപ്പാക്കണമെന്ന് കര്‍ണാടക ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘വാഹന നിര്‍മ്മാതാക്കള്‍ മത്സരാധിഷ്ഠിത വിലനിര്‍ണ്ണയത്തിലൂടെയാണ് അംഗീകൃത വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്. നാലുചക്ര വാഹനങ്ങള്‍ക്ക് 400 മുതല്‍ 500 രൂപ വരെയും ഇരുചക്രവാഹനങ്ങള്‍ക്ക് 250 മുതല്‍ 300 രൂപ വരെയും ഈടാക്കി നമ്ബര്‍ പ്ലേറ്റുകള്‍ മാറ്റിനല്‍കണം’-ഉദ്യോഗസ്ഥൻ പറയുന്നു.
നമ്ബര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നതും വ്യാജമായി നിര്‍മ്മിക്കുന്നതും തടയുകയും വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും വാഹനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാൻ സഹായിക്കുന്നതിനുമാണ് മാറ്റം കൊണ്ടുവരുന്നതെന്നും വിജ്ഞാപനം പറയുന്നു.