ഗാന്ധിനഗര്‍: മൂന്നു വയസിനു താഴെയുള്ള പ്രീസ്‌കൂളില്‍ പോകാൻ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള പ്രായപരിധി സംബന്ധിച്ച സര്‍ക്കാരിന്‍റെ വിജ്ഞാപനങ്ങള്‍ ചോദ്യം ചെയ്താണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.2020-21 അധ്യയന വര്‍ഷത്തില്‍ 6 വയസ് തികയാത്ത തങ്ങളുടെ കുട്ടികള്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതിനാല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നും രക്ഷിതാക്കള്‍ വാദിച്ചു.
ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് എന്‍.വി അഞ്ചാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വിദ്യാലയത്തില്‍ അയക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കുട്ടികളെ പ്രീസ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത് പരാതിക്കാരായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും ബെഞ്ച് വിമര്‍ശിച്ചു. 2012 ഫെബ്രുവരി 18ന് ഗുജറാത്തില്‍ നടപ്പിലാക്കിയ ആര്‍ടിഇ ചട്ടം 2012 പ്രകാരം മൂന്ന് വയസ് തികയാത്ത കുട്ടികളെ പ്രീസ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഹര്‍ജിക്കാരായ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൂന്ന് തികയുന്നതിന് മുൻപേ പ്രീസ്‌കൂളില്‍ ചേര്‍ത്തിരുന്നു.