ന്യൂഡല്‍ഹി: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.
33 പേരുള്ള പട്ടികയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും സച്ചിൻ ൈപലറ്റിന്റെയും പേരുകളുണ്ട്. ഗെഹ്ലോട് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് സംസ്ഥാന യൂനിറ്റ് പ്രസിഡന്റ് ദോതസ്ര ലച്ച്‌മംഗഢില്‍ നിന്നും രാജസ്ഥാൻ അസംബ്ലി സ്പീക്കര്‍ സി പി ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
മന്ത്രി ഹരീഷ് ചൗധരി ബയൂട്ടോ മണ്ഡലത്തില്‍ നിന്നും ദിവ്യ മഡേണ ഒസിയാനില്‍ നിന്നും കൃഷ്ണ പൂനിയ സദുല്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മന്ത്രി മമത ഭൂപേഷ് സിക്രായ്- എസ്‍.സി സീറ്റില്‍ നിന്നാണ് മത്സരിക്കുക. ഭൻവാര്‍ സിങ് ഭാട്ടി, മനോജ് മേഘ്‍വാള്‍, അമിത് ചചൻ, റിത ചൗധരി, ഇന്ദ്രജ് സിങ് ഗുര്‍ജാര്‍, ലാല്‍ട് കുമാര്‍ യാദവ്, തിക്രം ജൂലി എന്നിവരും കോണ്‍ഗ്രസിന്റെ ബാനറില്‍ മത്സരിക്കും. കൂടുതല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് അടുത്ത ദിവസം പുറത്തുവിടും.
സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങളും പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രാജസ്ഥാൻ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന്, കേന്ദ്രനേതാക്കള്‍ ഇടപെട്ട് പ്രശ്നങ്ങള്‍ താല്‍കാലികമായെങ്കിലും പരിഹരിക്കുകയായിരുന്നു.
ബി.ജെ.പി ഇന്ന് 83 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ആദ്യഘട്ടത്തില്‍ 41സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. രണ്ടാംപട്ടികയില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും മുതിര്‍ന്ന നേതാവ് രാജേന്ദ്ര റാഥോഡും ഉള്‍പ്പെട്ടിട്ടുണ്ട്.
200 അംഗ നിയമസഭയിലേക്കാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ലെ നിയമസഭസീറ്റില്‍ കോണ്‍ഗ്രസിന് 100ഉം ബി.ജെ.പിക്ക് 73ഉം സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പി എം.എല്‍.എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് രൂപവത്കരിച്ച സര്‍ക്കാരില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി. നവംബര്‍ 25നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.