ജയ്പൂര്‍: രാജസ്ഥാനില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ഉള്‍പ്പെടുത്തി ബി.ജെ.പി 83 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു.
പരമ്ബരാഗത ജല്‍റപാടൻ സീറ്റില്‍ നിന്നാണ് വസുന്ധര മത്സരിക്കുക. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തര്‍ക്കത്തിലായിരുന്നു വസുന്ധര.
2018ല്‍ ശെഖാവത്തിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിര്‍ത്തിരുന്നു. അതിനു ശേഷം ഇരുനേതാക്കളും ഇടപഴകിയിട്ടില്ല. ശെഖാവത്തിന്റെ നിയമനം 2018ലെ തെരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നായിരുന്നു ആരോപണം.
ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വസുന്ധരയെ ഒഴിവാക്കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വസുന്ധരയുടെ അനുയായികളും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്ത പാര്‍ട്ടി യോഗത്തിലാണ് വസുന്ധരയുടെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ തീരുമാനമായത്.
ഗ്വാളിയോറിലെ മുൻ ഭരണാധികാരികളായ സിന്ധ്യ രാജകുടുംബത്തിലെ അംഗമാണ് വസുന്ധര. അവരുടെ അമ്മ വിജയരാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിലും (ബി.ജെ.എസ്) പിന്നീട് ബി.ജെ.പിയിലും പ്രവര്‍ത്തിച്ചു. അവരുടെ സഹോദരൻ മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് നേതാവായിരുന്നു.
അഞ്ച് തവണ എം.എല്‍.എയായ നര്‍പത് സിങ് രാജ്‍വിയെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ പട്ടികയില്‍ രാജ്‍വിയുമുണ്ട്. ഭൈറോണ്‍സിങ് ശെഖാവത്തിന്റെ മരുമകനാണ് നര്‍പത് സിങ് രാജ്‍വി. ആദ്യ ഘട്ടത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. രാജസ്ഥാനിലെ 200 നിയമസഭ സീറ്റിലേക്ക് നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100ഉം ബി.ജെ.പിക്ക് 73ഉം സീറ്റുകളുമാണ് ലഭിച്ചത്. ആറ് സീറ്റ് നേടിയ ബഹുജൻ സമാജ് പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണച്ചു.