ജനീവ: ആഗോളതലത്തില്‍ യുദ്ധം, പീഡനം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ കാരണം വീടും നാടും ഉപേക്ഷിച്ച് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 2023 സെപ്റ്റംബര്‍ അവസാനത്തോടെ 114 ദശലക്ഷം കവിയുമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജൻസി (യു.എൻ.എച്ച്.സി.ആര്‍) റിപ്പോര്‍ട്ട് പറയുന്നു.
2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍, നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം നാലു ദശലക്ഷം വര്‍ദ്ധിച്ച് മൊത്തം 114 ദശലക്ഷമായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ കണക്കുകള്‍ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടില്ല. 2023ന്റെ ആദ്യ പകുതിയിലെ പലായനത്തിന്റെ പ്രധാന കാരണങ്ങള്‍ യുക്രെയ്ൻ, സുഡാൻ, മ്യാൻമര്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി, സൊമാലിയയിലെ വരള്‍ച്ച, വെള്ളപ്പൊക്കം, അരക്ഷിതാവസ്ഥ എന്നിവയും യു.എൻ.എച്ച്.സി.ആര്‍ പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്. ആഗോളതലത്തില്‍ സംഘട്ടനങ്ങള്‍ പെരുകുന്നത് നിരപരാധികളുടെ ജീവിതങ്ങളെ തകര്‍ക്കുകയാണെന്ന് യു.എൻ. അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനോ പുതിയവ തടയുന്നതിനോ ഉള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയാണ് പലായനത്തിനും ദുരിതത്തിനും കാരണമാകുന്നത്. പലായനത്തിനിടയില്‍ പലര്‍ക്കും ജീവാനവഹാനി സംഭവിക്കുന്നുണ്ട്.
സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാൻ ലോകം ഒരുമിച്ച് പ്രവര്‍ത്തിക്കണം. അഭയാര്‍ഥികളെയും കുടിയിറക്കപ്പെട്ടവരെയും നാട്ടിലേക്ക് മടങ്ങാനും അവരുടെ ജീവിതം പുനരാരംഭിക്കാനും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍, ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 1.6 ദശലക്ഷം പുതിയ വ്യക്തിഗത അഭയ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.