തിരുവനന്തപുരം: തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി.
കോഴിക്കോട് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് നടപടി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്‍ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.
മുസ്‍ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്. കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലെ ശശിതരൂരിന്‍റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗും സമസ്തയും പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്ടെ ലീഗ് പരിപാടിയില്‍ പലസ്തീൻ ചെറുത്ത് നില്‍പ് സംഘടനയായ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ച തരൂരിനെ പിന്നീട് പ്രസംഗിച്ച എം. കെ. മുനീര്‍ അടക്കമുള്ള നേതാക്കള്‍ തിരുത്തിയിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീര്‍ തരൂരിന് നല്‍കിയ മറുപടി.
ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശശിതരൂരിനെതിരെ വാളോങ്ങിയ എം. സ്വരാജിനെയും കെ.ടി. ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്‍ തള്ളി. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ ലീഗിനെ പ്രശംസിക്കുകയും ചെയ്തു.
അതേ സമയം ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു