കൊച്ചി: കളമശ്ശേരിയിലെ കണ്‍വെൻഷൻ സെന്‍ററില്‍ യഹോവ സാക്ഷി പ്രാര്‍ഥനാ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിലെ പ്രതി ഡൊമിനിക് മാര്‍ട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഫോടന സമയത്ത് ഡൊമിനിക് മാര്‍ട്ടിന്‍റെ മൊബൈല്‍ ലൊക്കേഷൻ കൊച്ചിയിലായിരുന്നെന്നും കണ്ടെത്തി. ആറുമാസമെടുത്ത് ഇന്‍റര്‍നെറ്റില്‍ നിന്നാണ് ഇയാള്‍ ബോംബ് നിര്‍മിക്കാനും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനും പഠിച്ചതെന്നാണ് വിവരം. ഡൊമിനിക്കിന്‍റെ തമ്മനത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാളുടെ ഭാര്യയെയും മകളെയും ചോദ്യംചെയ്യുകയാണ്.
സ്ഫോടനശേഷം ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിൻ ഫേസ്ബുകില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. താൻ യഹോവ സാക്ഷികളുടെ ഭാഗമായിരുന്നെന്നും തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്ബ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ഫേസ്ബുക് ലൈവില്‍ പറഞ്ഞത്.
രാവിലെ 9.40ഓടെയാണ് കളമശേരി കണ്‍വൻഷൻ സെന്‍ററില്‍ സ്ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 18 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.