ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ സംഘര്‍ഷ സാഹചര്യം ഒഴിയുന്നില്ല. ബുധനാഴ്ച രണ്ടായിരത്തോളം വരുന്ന ആള്‍ക്കൂട്ടം മണിപ്പൂര്‍ റൈഫിള്‍സിന്റെ ക്യാമ്ബ് ആക്രമിച്ച് ആയുധം തട്ടിയെടുക്കാൻ ശ്രമിക്കവെ സുരക്ഷ സേന പലതവണ ആകാശത്തേക്ക് വെടിവെച്ചിരുന്നു.
വ്യാഴാഴ്ച കാര്യമായ അനിഷ്ട സംഭവങ്ങളില്ലെങ്കിലും ഇവിടുത്തെ അന്തരീക്ഷം സാധാരണ നിലയിലേക്ക് വന്നിട്ടില്ല. കമ്ബോളങ്ങള്‍ പലതും അടഞ്ഞുകിടന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും കോടതിയും മറ്റും പ്രവര്‍ത്തിച്ചു. കര്‍ഫ്യൂ ഇളവ് ചെയ്തതോടെ റോഡില്‍ വാഹനങ്ങളും സജീവമായി. പ്രധാന ജങ്ഷനുകളിെലല്ലാം സംസ്ഥാന-കേന്ദ്ര പൊലീസുകാരെ കൂടുതലായി വിന്യസിച്ചു. മണിപ്പൂര്‍ റൈഫിള്‍സ് ക്യാമ്ബിന് സമീപം പൊലീസ് റോന്തുചുറ്റി. കഴിഞ്ഞ ദിസവം അക്രമികള്‍ ലക്ഷ്യമിട്ട മണിപ്പൂര്‍ റൈഫിള്‍സ് ക്യാമ്ബ് രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫിസിനും അടുത്താണ്.
വ്യക്തികള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനും മറ്റുമായി പുറത്തുപോകാൻ കാലത്തുമുതല്‍ വൈകീട്ടുവരെയാണ് കര്‍ഫ്യൂ ഇളവ് അനുവദിച്ചത്. എന്നാല്‍ കൂട്ടംകൂടുന്നതും പ്രതിഷേധങ്ങളും വിലക്കിയിട്ടുണ്ട്. അതിനിടെ, തെങ്ഗ്നൗപല്‍ ജില്ലയിലെ സിനാമില്‍ പൊലീസ് സംഘത്തെ തീവ്രവാദികള്‍ ആക്രമിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് വെടിയേറ്റു. തെങ്ഗ്നൗപല്‍ ജില്ലയിലെ മൊറേഹ് നഗരത്തില്‍ ഒക്ടോബര്‍ 31ന് സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇവിടേക്ക് കൂടുതല്‍ പൊലീസ് കമാൻഡോകളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കുകി വിദ്യാര്‍ഥി സംഘടന (കെ.എസ്.ഒ) നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു.