തെല്‍ അവീവ്: ഹിസ്ബുല്ല ആക്രമണം കാരണം വടക്കൻ ഇസ്രായേലില്‍നിന്ന് 80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
മേഖലയില്‍ വെല്ലുവിളി നേരിടുന്നുവെങ്കിലും സൈന്യം ദൗത്യം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിസ്ബുല്ലക്കെതിരായ സൈനിക നടപടി ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നല്‍കി. വടക്കൻ പട്ടണങ്ങളില്‍ പകല്‍ മുഴുവനും ലബനാനില്‍നിന്ന് റോക്കറ്റുകളും മിസൈലുകളും വരുന്നുണ്ട്. മൗണ്ട് ഡോവ്, റോഷ് ഹനിക, കിബുട്സ്, മാര്‍ഗലിയോട്ട്, അറബ് അല്‍ അരാംഷെ തുടങ്ങിയ ഭാഗങ്ങളില്‍ ആക്രമണം നേരിടുന്നു. ചില റോക്കറ്റുകള്‍ അതിര്‍ത്തി കടക്കാതെ തടയാൻ കഴിഞ്ഞു. ചിലത് രാജ്യത്തിന്റെ മണ്ണില്‍ പതിച്ചു.
തിരിച്ചുള്ള ആക്രമണങ്ങളില്‍ ഹിസ്ബുല്ലയുടെ വിവിധ കേന്ദ്രങ്ങള്‍ തകര്‍ക്കാൻ കഴിഞ്ഞു. ഹിസ്ബുല്ലയുടെ ആയുധങ്ങളും നിരീക്ഷണ കേന്ദ്രവും തകര്‍ക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ആക്രമണം കനപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.