മലബാറിന്റെ നെല്ലറയായ ബിയ്യം കോള്‍മേഖലയില്‍ പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളില്‍ വീണ്ടും കൃഷിയിറക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോള്‍ മേഖലയില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറായി.
32 കോടി രൂപയുടെ ഡി.പി.ആറാണ് തയാറായത്. വിശദ പദ്ധതിരേഖ സര്‍ക്കാര്‍ അനുമതിക്ക് ഉടൻ സമര്‍പ്പിക്കും.
ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കും. വെള്ളം ഭാരതപ്പുഴയില്‍നിന്നും അതളൂര്‍ ചെറിയതോട് വഴി അതളൂര്‍ അങ്ങാടിയിലെത്തിക്കുകയും തുടര്‍ന്ന് കാര്‍ഷിക മേഖലകളിലേക്ക് വെള്ളമെത്തിക്കുകയും ചെയ്യും. തവനൂര്‍, കാലടി, പൊന്നാനി നഗരസഭ പരിധികളിലൂടെയാണ് വെള്ളമെത്തിക്കുക. 7.8 കിലോമീറ്റര്‍ ദൂരത്തിലാണ് തോട് തയാറാക്കുന്നത്.
ഭാരതപ്പുഴയില്‍നിന്ന് അതളൂര്‍ ചെറിയതോട് വഴി അതളൂര്‍ അങ്ങാടിയിലേക്ക് ആദ്യഘട്ടത്തില്‍ 1.3 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിക്കും. 90 സെന്റീമീറ്റര്‍ വ്യാസമുള്ള പൈപ്പിടാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇറിഗേഷൻ വകുപ്പിന് കീഴില്‍ സര്‍വേ പൂര്‍ത്തിയായിരുന്നു. ഭാരതപ്പുഴയില്‍നിന്ന് വെള്ളം പൈപ്പ് വഴി കൃഷിമേഖലയിലെ കനാലുകളിലേക്കും തോടുകളിലേക്കുമെത്തിച്ച് കര്‍ഷകര്‍ക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
നേരത്തെ സജീവമായി കൃഷി നടന്നിരുന്ന ഹെക്ടര്‍ കണക്കിന് മേഖലയില്‍ ഇപ്പോള്‍ ഏക്കര്‍കണക്കിന് തരിശ് കിടക്കുകയാണ്. മേഖലയില്‍ വെള്ളമെത്തിക്കാനുള്ള പ്രയാസം മൂലമാണ് കൃഷിഭൂമി പതിറ്റാണ്ടുകളായി തരിശിടേണ്ടി വന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പുഞ്ചകൃഷിയും കോള്‍കൃഷിയും സാധ്യമാകും. പൊന്നാര്യൻ കൊയ്യും പൊന്നാനിയുടെ ഭാഗമായി കൃഷി വര്‍ധിപ്പിച്ചെങ്കിലും ഇത് പൂര്‍ണാര്‍ഥത്തില്‍ എത്തിയിട്ടില്ല. മുൻവര്‍ഷങ്ങളില്‍ തരിശു കിടന്ന പാടങ്ങളിലെല്ലാം ഇത് വഴി കൃഷിയിറക്കാനാകും.