കാഠ്മണ്ഡു: വൈദ്യുതി വ്യാപാരം സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ഒപ്പിട്ട് ഇന്ത്യയും നേപ്പാളും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ നേപ്പാളിലെത്തിയ വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറിന്റെയും നേപ്പാള്‍ ഊര്‍ജ്ജ, ജലവിഭവ മന്ത്രി ശക്തി ബഹദൂര്‍ ബാസ്നെറ്റിന്റെയും സാന്നിദ്ധ്യത്തിലാണ് ഒപ്പിട്ടത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് നേപ്പാള്‍ 10,000 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യും. കഴിഞ്ഞ വര്‍ഷം നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍ പ്രചണ്ഡയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ധാരണയിലെത്തിയത്.
അതേസമയം, നേപ്പാള്‍ വിദേശകാര്യ മന്ത്രി എൻ.പി സൗദിനൊപ്പം ഏഴാമത് ഇന്ത്യ – നേപ്പാള്‍ ജോയിന്റ് കമ്മിഷൻ യോഗത്തില്‍ ജയശങ്കര്‍ പങ്കെടുത്തു. വ്യാപാര – സാമ്ബത്തിക ബന്ധങ്ങളും, കര, റെയില്‍, വ്യോമ കണക്റ്റിവിറ്റി പദ്ധതികളും ചര്‍ച്ചയായി.
സാമൂഹിക വികസന പദ്ധതികളുടെ നടപ്പാക്കല്‍, പുനരുപയോഗ ഊര്‍ജ വികസനത്തിലെ സഹകരണം, ഉപഗ്രഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളുടെ കൈമാറ്റവും നേപ്പാളിനായുള്ള ഭൂകമ്ബാനന്തര സഹായത്തിന്റെ വിതരണവും കൂടിക്കാഴ്ചയ്ക്കിടെ നടന്നു.
മൂന്ന് ക്രോസ് – ബോര്‍ഡര്‍ ട്രാൻസ്മിഷൻ ലൈനുകളുടെ ഉദ്ഘാടനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ, പ്രസിഡന്റ് റാം ചന്ദ്ര പൗഡല്‍ എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.