പലപ്പോഴും സമ്മര്‍ദങ്ങളിലൂടെയായിരുന്നു ഖത്തര്‍ ദേശീയ ഫുട്‌ബാള്‍ ടീം മുന്നോട്ടുനീങ്ങിയിരുന്നത്. 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പ് അതില്‍നിന്നൊരു അപവാദമായിരുന്നു.
യു.എ.ഇയില്‍ നടന്ന ഏഷ്യൻ കപ്പില്‍ ആവേശപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ കന്നിക്കിരീടവുമായായിരുന്നു ഖത്തര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. 18ാമത് ഏഷ്യൻ കപ്പിന് പന്തുരുളാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അല്‍ അന്നാബി എന്നറിയപ്പെടുന്ന ഖത്തറിന് ഇത്തവണയും വെല്ലുവിളി സമ്മര്‍ദങ്ങളായിരിക്കും. നിലവിലെ ചാമ്ബ്യന്മാരും ആതിഥേയരുമായാണ് ബെര്‍ത്തലോം മാര്‍ക്വിസ് ലോപ്പസിന്റെ ഖത്തര്‍ എ.എഫ്.സി കപ്പില്‍ ബൂട്ട് കെട്ടുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്ബാണ് ദേശീയ പരിശീലകനായിരുന്ന പോര്‍ചുഗീസുകാരൻ കാര്‍ലോസ് ക്വിറോസിനെ മാറ്റി ലോപ്പസിനെ പരിശീലകനാക്കിയത്.
ഗ്രൂപ് എയില്‍ ലബനാൻ, തുര്‍ക്മെനിസ്താൻ, ചൈന എന്നിവര്‍ക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. സമ്മര്‍ദങ്ങള്‍ക്കിടയിലും സംഘടിതവും ആക്രമണാത്മകവുമായ കേളീശൈലിയിലാണ് ഖത്തറിന്റെ പ്രതീക്ഷകളും വിശ്വാസവും. ഏഷ്യൻ ഫുട്‌ബാളിലെ അതികായരെല്ലാം ഇത്തവണയും വൻകരയുടെ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് എന്ന മുൻതൂക്കവും അതോടൊപ്പം സമ്മര്‍ദവും അന്നാബികള്‍ക്ക് മേലുണ്ട്. ആരാധകരെല്ലാം ഒരിക്കല്‍ കൂടി ഖത്തറിന്റെ ഏഷ്യൻ കപ്പ് കിരീടധാരണത്തിനായി കാത്തിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്ബാണ് ഏഷ്യൻ കപ്പിനുള്ള 26 അംഗ ആതിഥേയ ടീമിനെ പരിശീലകൻ ലോപ്പസ് പ്രഖ്യാപിച്ചത്. ഗോള്‍വല കാക്കുന്ന സഅദ് അല്‍ ശീബ് മുതല്‍ മധ്യനിരയില്‍ ഹസൻ അല്‍ ഹൈദൂസും മുന്നേറ്റനിരയില്‍ അല്‍ മുഇസ് അലിയും വരെയുള്ള പരിചയസമ്ബന്നരും, മിഷാല്‍ ബര്‍ഷിം മുതല്‍ മധ്യനിരയില്‍ ഹുമാം അഹ്മദ്, മുന്നേറ്റത്തില്‍ യൂസുഫ് അബ്ദു റസാഖ് വരെയുള്ള പുതുരക്തവും ചേര്‍ന്ന ശക്തരായ നിരയെ തന്നെയാണ് ലോപ്പസ് തയാറാക്കിയിരിക്കുന്നത്. ശീബിനും ബര്‍ഷിമിനുമൊപ്പം വലകാക്കാൻ സലാഹ് സകരിയ്യയാണ് മൂന്നാമൻ.
പെഡ്രോ, അല്‍മഹ്ദി, താരിഖ് സല്‍മാൻ, ബസാം റാവി, ബൂഅലാം ഖൗഖി, ജാസിം ജാബിര്‍, ലുകാസ് മെൻഡസ് എന്നിവര്‍ പ്രതിരോധത്തില്‍ കോട്ട കെട്ടുമ്ബോള്‍, മുഹമ്മദ് വഅദ്, ഹാതിം, അലി അസദ്, ഇസ്മായില്‍ മുഹമ്മദ്, അഹ്മദ് ഫാതി, ഖാലിദ് എം സലാഹ് എന്നിവര്‍ മധ്യനിര അടക്കിവാഴും. മുഇസ് അലിക്കും യൂസുഫിനും പുറമേ, അഹ്മദ് അലാദ്ദീൻ, ഖാലിദ് മആസീദ്, അക്രം അഫീസ് എന്നിവര്‍ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കും.
അക്രം അഫീഫ്-അല്‍ മുഇസ് അലി സഖ്യം
2019ല്‍ അയല്‍രാജ്യമായ യു.എ.ഇ ആതിഥ്യം വഹിച്ച ഏഷ്യൻ കപ്പില്‍ ഖത്തര്‍ ജേതാക്കളായപ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രകടനമായിരുന്നു ഫോര്‍വേഡുകളായ അല്‍ മുഇസ് അലിയും അക്രം അഫീഫും കാഴ്ചവെച്ചത്. ഒമ്ബത് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായ മുഇസ് അലി, ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആദ്യ താരവുമായി. 10 അസിസ്റ്റുകള്‍ നേടിയ അക്രം അഫീഫും ആ വര്‍ഷത്തെ ഏഷ്യൻ കപ്പില്‍ പുതിയ റെക്കോഡ് കുറിച്ചു. ഇരുവരും ചേര്‍ന്ന് നേടിയത് 10 ഗോളുകളും 11 അസിസ്റ്റുകളും. വീണ്ടുമൊരു ഏഷ്യൻ കപ്പ് കൂടി ഖത്തറിലെത്തുമ്ബോള്‍ അല്‍ അന്നാബികളുടെയും ഖത്തര്‍ ആരാധകരുടെയും പ്രതീക്ഷകളും ഈ താരങ്ങളില്‍ തന്നെയായിരിക്കും.