ഒറ്റപ്പാലം: പല തവണ നടന്ന പാത വികസനത്തിനിടയില്‍പെട്ട് ‘കുപ്പിക്കഴുത്ത്’ പരുവത്തിലായ അമ്ബലപ്പാറ-വേങ്ങശ്ശേരി പാതയിലെ ഇടുങ്ങിയ തോട്ടുപാലങ്ങള്‍ ഗതാഗതം വീര്‍പ്പുമുട്ടിക്കുന്നു.
കയറ്റിറക്കങ്ങളും വളവും സമ്മേളിക്കുന്ന കണ്ണമംഗലം പാലവും പൊതുവായില്‍ പാലവുമാണ് ഭീഷണിയായി തുടരുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബലക്ഷയം നേരിട്ട പാലങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങള്‍ പഴക്കമുണ്ട്.
പാതക്ക് ആനുപാതികമായി വീതിയില്ലാത്ത പാലങ്ങള്‍ താണ്ടാൻ വാഹനങ്ങള്‍ക്ക് പലപ്പോഴും കാത്തുനില്‍ക്കേണ്ടി വരുന്നു. ഒരേ സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാനുള്ള വീതിയെ പാലങ്ങള്‍ക്കുള്ളൂ. പത്തിരിപ്പാല, കോങ്ങാട് ഭാഗങ്ങളില്‍നിന്ന് മണ്ണൂര്‍, വേങ്ങശ്ശേരി, അമ്ബലപ്പാറ വഴിയുള്ള വാഹനസഞ്ചാരത്തില്‍ കിലോമീറ്ററുകള്‍ ലഭിക്കാനാകുമെന്നതാണ് ഇതുവഴിയുള്ള വാഹനങ്ങളുടെ വര്‍ധനക്ക് കാരണം.
പാലക്കാട്ടുനിന്ന് അമ്ബലപ്പാറ വഴി ഒറ്റപ്പാലത്തേക്കും ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന റൂട്ട് ബസുകളും ഇക്കൂട്ടത്തിലുണ്ട്. അപരിചിത ഡ്രൈവര്‍മാര്‍ക്ക് സഹായകമാകും വിധം ഇരുപാലങ്ങള്‍ക്കും തൊട്ടുകിടക്കുന്ന വളവും ഇറക്കവും സൂചിപ്പിക്കുന്ന സുരക്ഷ ബോര്‍ഡുകള്‍ സ്ഥാപിക്കാനും അധികാരികള്‍ ശ്രദ്ധിച്ചിട്ടില്ല. എത്രയും വേഗം ഇരു പാലങ്ങളും പുനര്‍ നിര്‍മിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.