നെടുങ്കണ്ടം: ലേലങ്ങളും പുനർ ലേലങ്ങളുമായി നീണ്ട കാത്തിരിപ്പിനുശേഷം തൂക്കുപാലം അമിനിറ്റി സെന്‍റർ മാർച്ചില്‍ പ്രവർത്തനമാരംഭിക്കും.
ലേലത്തുകയെ ചൊല്ലിയുണ്ടായ തർക്കങ്ങള്‍ക്കൊടുവില്‍ ജി.എസ്.ടി അടക്കം 60,000 രൂപക്ക് ലേലം പിടിച്ച് പഞ്ചായത്തുമായി കരാറില്‍ ഏർപ്പെട്ടു.
ഒന്നേകാല്‍ കോടി മുടക്കി തൂക്കുപാലത്ത് നിര്‍മിച്ച അമിനിറ്റി സെന്‍റർ (കെ.ആർ.എസ് സ്മാരക മന്ദിരം) നാല് വർഷത്തിലേറെയായിട്ടും തുറക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പലപ്പോഴും ലേലം നടക്കുകയും ലേലത്തുക കൂടിയെന്നും കുറഞ്ഞെന്നുമുള്ള തർക്കങ്ങള്‍ക്കൊടുവില്‍ കരാറുകാർ പഞ്ചായത്തുമായി കലഹിച്ച് പിരിയുകയായിരുന്നു.
തൂക്കുപാലം പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിര്‍മിച്ചതാണീ സെന്റര്‍. 10 ബെഡ് റൂം, അറ്റാച്ച്‌ഡ് ബാത്റൂം, ഹോട്ടല്‍ നടത്താനുള്ള വിപുലമായ സൗകര്യം, വിശാലമായ അടുക്കള, പാർക്കിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്ക് പോകുന്നവര്‍ക്ക് വിശ്രമിക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
മേഖലയുടെ ടൂറിസം വളർച്ചക്കും തൂക്കുപാലത്തിന്റെ വികസനത്തിനും വ്യാപാരമേഖലക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തരിച്ച ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സുകുമാരന്‍ നായരുടെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് അമിനിറ്റി സെന്‍റർ സ്മാരക മന്ദിരമാക്കിയത്.