ഗുവാഹത്തി: ഒളിമ്ബിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്ബ്യനുമായ മേരി കോം ബോക്‌സിംഗില്‍നിന്ന് വിരമിച്ചു.പ്രായപരിധി കവിഞ്ഞതിനാലാണ് വിരമിച്ചത്.
രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസുവരെ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍. 41-കാരിയാണ് മേരി കോം. ബോക്‌സിംഗ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം പറഞ്ഞു.
ബോക്‌സിംഗ് ചരിത്രത്തില്‍ ആറ് ലോക കിരീടങ്ങള്‍ നേടുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്ബ്യനായ മേരി 2014ലെ ഏഷ്യൻ ഗെയിംസില്‍ സ്വർണമെഡല്‍ നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്സറാണ്.2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്ബ്യനായ മേരി 2012-ലെ ലണ്ടന്‍ ഒളിമ്ബിക്‌സില്‍ വെങ്കല മെഡലും നേടി. 2008-ല്‍ ലോക ചാമ്ബ്യനായതിന് തൊട്ടുപിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇതോടെ ബോക്‌സിംഗില്‍നിന്ന് തത്കാലം മാറിനിന്നു.
പിന്നീട് 2012-ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായും കളിക്കളത്തില്‍നിന്ന് കുറച്ചുകാലം ഇടവേളയെടുത്തു.തുടര്‍ന്ന് തിരിച്ചെത്തിയ മേരി കോം, 2018-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പും നേടി.വിരമിക്കല്‍ തീരുമാനം മേരി കോമിന്റെ ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.