ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിനുസമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്.
വടക്കൻ മൈനാഗപ്പള്ളി ശിവലാല്‍ ഭവനം (പണിക്കശ്ശേരില്‍ തറയില്‍) ശിവൻ കുട്ടി (62), ഭാര്യ വസന്ത (55) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വസന്ത വെന്റിലേറ്ററില്‍ തുടരുകയാണ്. വീടിനകവും ഫർണിച്ചറും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദും പഞ്ചായത്തംഗം മനാഫ് മൈനാഗപ്പള്ളിയും സ്ഥലത്തെത്തി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷ സേനയും എത്തിയാണ് ദമ്ബതികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച വൈകീട്ട് ഗ്യാസ് ഏജൻസിയില്‍ നിന്നെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടർ ദമ്ബതികള്‍ പുലർച്ച എഴുന്നേറ്റ് ലൈറ്റിട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടർ നല്‍കിയപ്പോള്‍തന്നെ തങ്ങള്‍ക്ക് വേണ്ടെന്ന് ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ ഏജൻസി ജീവനക്കാർ സിലിണ്ടർ നല്‍കുകയായിരുന്നുവെന്ന് പരാതിയുണ്ട്.